2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ഹൈലോ

രു ദിവസം രാവിലെ വേവിക്കാൻ പയർ എടുത്തപ്പോൾ ഇടയ്ക്ക് വേറിട്ട്‌ നില്ക്കുന്ന ഒരു കടല കണ്ടു. തലേന്ന് രാത്രി കുതിർക്കാൻ ഇട്ടപ്പോഴേ കണ്ടിരുന്നു. അന്നേരം അതിനെ കുറിച്ചോർക്കാൻ സമയം കിട്ടിയില്ല. ഇതിനെ എന്തിനോടുപമിക്കാം എന്നാലോചിച്ചു നില്ക്കുകയായിരുന്നു.
ഇടയ്ക്ക് കയറി വന്ന ഭർത്താവിനെ കണ്ടപ്പോൾ,
"ചെറുപയർ മണികൾക്കിടയിൽ പെട്ടൊരു കടല കണ്ടോ ?
ഭർത്തൃ വീട്ടിൽ ഞാൻ എന്നപോലെ" എന്ന് പാടി.
"തീരെ കുറവില്ലല്ലേ? അതോ ഉറക്കപ്പിച്ചാണോ? "എന്ന് ചോദിച്ചു കൊണ്ട്, ഉത്തരം കേൾക്കാൻ നില്ക്കാതെ ആള് സ്ഥലം വിട്ടു.
അപ്പോഴാണ്‌ രാജീവ്‌ വിളിക്കുന്നത്. ഈ നേരത്ത് പതിവില്ലാത്ത വിളിയാണ്. സംശയത്തോടെ ഫോണ്‍ എടുത്തപ്പോൾ മറു വശത്തൊരു സ്ത്രീ ശബ്ദം.
"ആരാ ?" ഞാൻ ചോദിച്ചു.
"രാജീവിന്റെ അമ്മയാണ്"
"അമ്മയോ ? " അതെങ്ങനെ ? അവന്റെ അമ്മ മരിച്ചു പോയതാണ്.
ഇനി വേറെ ആരെയെങ്കിലും അവൻ അമ്മ എന്ന് വിളിക്കുന്നതാണോ ?
ആളുമാറിയോ  ?
"ആരാ എനിക്ക് മനസ്സിലായില്ല..."
ഫോണ്‍ കട്ട്‌ ആയി...
എന്താ പറ്റിയത് ? തിരിച്ചു വിളിച്ചു. എടുക്കുന്നില്ല.
'രാജീവിന്റെ മരിച്ചു പോയ അമ്മ എന്നെ വിളിച്ചു' !
'അപ്പൊ നിനക്കൊട്ടും കുറവില്ലല്ലേ ? രാവിലേ നിന്റെ ഭ്രാന്ത്‌ കേൾക്കാൻ എനിക്ക് സമയമില്ല കേട്ടോ...
മരിച്ചവർ വിളിക്കുന്നു, വീട്ടിലേക്ക് വരുന്നു. എന്തൊക്കെ കേൾക്കണം..' - ഭർത്താവിൽ നിന്നു പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി..
സ്വാഭാവികമായ പുച്ഛം, രാവിലത്തെ തിരക്കുകൾ...  എന്തെങ്കിലും ആവട്ടെ നമ്പർ മാറിയതെങ്ങാനും ആയിരിക്കും എന്ന് സമാധാനിച്ചു..
ഫ്ലാറ്റ് പൂട്ടി താക്കോൽ അപ്പുറത്ത് കൊടുക്കാൻ വിളിച്ചപ്പോൾ ഇറങ്ങി വന്നത് അവിടുത്തെ നാൻസി ചേച്ചിയുടെ അമ്മ!
ആദ്യമായി കാണുകയാ ഇവരെ.
ചേച്ചിയെ പോലെ തന്നെ... ചേച്ചി പറഞ്ഞിട്ടുണ്ട്... പക്ഷേ, അയ്യോ ചേച്ചീടെ അമ്മയും മരിച്ചതാണല്ലോ... ഇനി അമ്മായിയമ്മ ആണോ ?
എന്തോ സംഭവിച്ചിട്ടുണ്ട്. എവിടെയൊക്കെയോ അപരിചിത മുഖങ്ങൾ, ശബ്ദങ്ങൾ!
രാജീവിനോട്‌ ഒക്കെ പറയാൻ ഓഫീസിൽ ചെന്നപ്പോഴും അവന്റെ അമ്മയെ കണ്ടു..
ഒന്നും മിണ്ടാതെ തിരിച്ചുപോയി.
പിന്നെ ഇതൊരു പതിവായി. അനിയനെ വിളിച്ചപ്പോൾ അച്ഛനെ കിട്ടി.
കൂട്ടുകാരിയുടെ മരിച്ചു പോയ പെങ്ങളെ കണ്ടു...
ചിലരെ കാണുമ്പോഴൊക്കെ അവരുടെ മരിച്ചു പോയ ആരെങ്കിലും പകരം വരുന്നു, സംസാരിക്കുന്നു. ചിലരെ കാണുമ്പോൾ മാത്രം.
എന്നും ഇങ്ങനെ ആയപ്പോൾ ആൾക്കാരോട് മിണ്ടാൻ പേടിയായി.
ഭർത്താവിനോട്‌ സൂചിപ്പിച്ചപ്പോഴൊക്കെ നിനക്ക് പണ്ടേ ഉള്ളതല്ലേ ഇത്തരം ഭ്രാന്ത്‌ എന്ന് പറഞ്ഞ് ഒഴിവാക്കി.
അവൾ ഇടയ്ക്ക്  പിച്ചും പേയും പറയുന്നു എന്ന്  ചിലരൊക്കെ ഭർത്താവിനോട്‌ പരാതി തുടങ്ങിയപ്പോൾ ഒരു മനശാസ്ത്രജ്ഞനെ കാണിക്കാൻ നിർബന്ധിച്ചു.
പിന്നെ പിന്നെ, വന്നില്ലെങ്കിൽ പിടിച്ചു കെട്ടി കൊണ്ട് പോകും എന്ന ഭീഷണിയായി.
എന്താണ് യഥാർത്ഥ്യം, ഏതാണ് സത്യം എന്നറിയാൻ വയ്യാത്ത ഒരു അവസ്ഥ.
ഭ്രാന്ത്‌ ഇത്ര വലിയ പ്രശ്നം ആണെന്ന് മനസ്സിലായത് അപ്പോഴാണ്‌..
സംസാരം തീരെ കുറച്ചു. കാണുന്നവരോടൊക്കെ ഒരു ചിരിയിൽ മാത്രം പരിചയം ഒതുക്കി.
ആരെങ്കിലും സംസാരിക്കാൻ വന്നാൽ ഫോണിൽ തിരക്കിട്ട സംസാരത്തിൽ ആണെന്ന് തോന്നിപ്പിച്ച് ഒഴിഞ്ഞു...
ചിലരോട് മാത്രം ഇങ്ങനെ എന്തായിരിക്കും ? ആലോചിച്ചിട്ട്  എവിടെയും എത്തുന്നില്ല...
മുഴുവനും സംശയത്തോടെ നോക്കാൻ തുടങ്ങി. ഞാൻ ആലോചിക്കുന്നത്, കാണുന്നത്, കേൾക്കുന്നത് ജീവിക്കുന്നത്  ഒക്കെ ശരിക്കും ഉള്ളതാണോ ?അതോ  തോന്നലാണോ ?
ഇന്റർനെറ്റിൽ "symptoms of mental disorders" തിരഞ്ഞു. ലക്ഷണങ്ങൾ വായിച്ച്  ഭാന്തിയായി എന്നുറപ്പിച്ചു..
ഭർത്താവിന്റെ ഭാഷയിൽ പറഞ്ഞാൽ അരവട്ട് മുഴുവട്ടായി .
അന്ന് ഫ്ലാറ്റിൽ ചെന്നപ്പോൾ വീട്ടുകാർ എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു.
രോഗനിർണയം, സഹതാപം, ഡോക്ടറെ കാണാൻ നിർബന്ധിക്കൽ, ഭാവിയെ കുറിച്ചുള്ള ആശങ്കകൾ എന്നിവയടങ്ങുന്ന നീണ്ട അജണ്ട.
ഇതൊക്കെ വെറും തോന്നലാണെന്നുള്ള ഡോക്ടറിന്റെ ആദ്യ നിഗമനം തന്ന സമാധാനം, നമുക്ക് നന്നായൊന്നു പഠിക്കാൻ കുറച്ചു ദിവസം ഇവിടെ താമസിക്കേണ്ടി വരുമെന്ന നിലപാട്  തീർത്തു.
ശമ്പളമില്ലെങ്കിലും സാരമില്ല
, തത്കാലം കുറച്ച് ലീവ് എടുക്കുക എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു...
പുസ്തക വായനയും, കമ്പ്യൂട്ടറും ഫോണും ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും പറ്റില്ല എന്ന എതിർപ്പിനോട് മത്സരിക്കാൻ അവരൽപ്പം മടിച്ചു. ഭ്രാന്തിയോടെങ്ങനെ അടികൂടും ? വയലന്റായാലോ ?
പതുക്കെ പതുക്കെ "how to overcome mental disorders without meditation/ without doctor " എന്നൊക്കെയായി തുടങ്ങി ഗൂഗിളിനോടുള്ള ചോദ്യങ്ങൾ.
എന്തൊക്കെയായാലും അച്ഛനോട് സംസാരിക്കാൻ അനിയനെ ഇടയ്ക്കിടെ വിളിച്ചു... അന്നൊക്കെ അമ്മ കൂടുതൽ കൂടുതൽ കരഞ്ഞ് വിഷമിച്ച് ഉറങ്ങി...
പക്ഷേ അവനെ കാണാനോ കേൾക്കാനോ പറ്റാതായി കഴിഞ്ഞിരിക്കുന്നു... എപ്പോഴും അച്ഛൻ തന്നെ മുന്നിൽ.
Talking to dead - ഉം തിരച്ചിലിൽ കൂടി..
രാജീവിനെയും കാണാനും കേൾക്കാനും പറ്റാതായി തീർന്നു. അവന്റെ ഒരു ഓഫിസ് മെയിൽ എങ്കിലും കാണാനാണ്  അന്ന്  ഓഫിസ് അക്കൌണ്ടിൽ കയറിയത് .
അപ്പോൾ അവിടെ ഒരു ക്ഷമാപണ മെയിൽ കണ്ടു.
"മാഡം,
നിങ്ങളോട് ഞങ്ങൾ ആദ്യമേ ആത്മാർഥമായി ക്ഷമ ചോദിക്കട്ടെ.. ഞങ്ങളുടെ ഏറ്റവും പുതിയ ആശയമായിരുന്നു "Hold Your Loved Ones (HYLO - ഹൈലൊ) "
അഥവാ "പ്രിയപ്പെട്ടവരെ മുറുകെ പിടിക്കുക".
ഇതൊരു ചെറിയ സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ആണ്..
ഇത് നിങ്ങളുടെ പ്രൈമറി മെമ്മറിയിൽ അഥവാ തലച്ചോറിൽ നേരിട്ട് ഇൻസ്റ്റോൾ ചെയ്യാം.. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് മുന്നിൽ വരുന്ന പരിചിതരെ അവരുടെ മരിച്ചു പോയ, ഏറ്റവും അടുത്ത ബന്ധുക്കളുടെ വിശേഷങ്ങൾ പറഞ്ഞ് കേൾപ്പിക്കാം.
നിങ്ങൾക്ക് അവരെ കുറിച്ച്  അറിയുന്ന പഴയ കാര്യങ്ങളിൽ നിന്ന് തന്നെ ഉണ്ടാക്കിയെടുക്കുന്ന വിവരങ്ങൾ ആണ് എല്ലാം. ഉള്ള വിവരങ്ങൾ വച്ച്  ഓരോ സാഹചര്യത്തിലും അവരെങ്ങനെ പെരുമാറും എന്ന് ഞങ്ങളുടെ അൽഗോരിതം കണ്ടു പിടിക്കും..
രണ്ടു മാസം മുൻപ് നിങ്ങൾ  ഈ അപ്ലിക്കേഷൻ എടുത്തതായി ഓർക്കുന്നുവോ?
പിന്നെ ഞങ്ങൾ ചെയ്ത വിശദമായ പരീക്ഷണങ്ങളിൽ മനസ്സിലായി അതിനു വലിയ ഒരു ബഗ് ഉണ്ടെന്ന്..
ഇത്  ചിലരുടെ ഉപബോധ മനസ്സിനെ സ്വാധീനിക്കുകയും അതൊരു mental disorder - നു വഴി തെളിക്കുകയും ചെയ്തേക്കാം.
ഈ പ്രതിഭാസം ഞങ്ങൾക്ക് ആദ്യ പരീക്ഷണങ്ങളിൽ കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഉണർന്നിരിക്കുന്ന ഒരു ഉപബോധ മനസ്സ് നമുക്കിവിടെ ലഭിച്ചില്ല എന്നതാണ് ഇതിനൊക്കെ കാരണം.
നിങ്ങൾ ഈ മെയിൽ വായിക്കുന്നുണ്ടെങ്കിൽ ഭാഗ്യം നിങ്ങളുടെ കൂടെയാണ്...
താഴെ കൊടുത്തിരിക്കുന്ന വഴികൾ അനുസരിച്ച്, ഹൈലോ uninstall ചെയ്യുക...
ഇന്ന് തന്നെ ഇത് ചെയ്യുക, ഇല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളെയും, ഞങ്ങൾക്ക് ഒരു കസ്റ്റമർ-നെയും നഷ്ടപ്പെട്ടേക്കാം.
ഒരിക്കൽ കൂടി നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു..
uninstall ചെയ്യാനുള്ള വഴികൾ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലിൽ ഉണ്ട്..
സ്നേഹത്തോടെ,
xxxx. "
അര മണിക്കൂറിനുള്ളിൽ hypnotise കഴിഞ്ഞ ഗംഗയെ പോലെ എഴുന്നേറ്റു... ഒരു ദീർഘ നിശ്വാസം വിട്ടു...
അഭ്യുദയകാംക്ഷികള്‍ എല്ലാവർക്കും മെയിൽ ഫോർവേഡ് ചെയ്തു...
ഭർത്താവിനും, രാജീവിനും, അനിയനും ചാറ്റ് അയച്ചു.
മറുപടികൾ ഈ വിധം :
ഭർത്താവ്  : അവരോട് നഷ്ടപരിഹാരം ചോദിക്കണം.. പിന്നെ ഇനി തൊട്ട് നിന്റെ മെമ്മറിയുടെ ആക്സസ് നിനക്കില്ല. ഞാൻ കൈകാര്യം ചെയ്തോളാം.. നേരത്തേ ഞാൻ ഇത് ചെയ്യേണ്ടതായിരുന്നു.
രാജീവ് : എന്നാലും ഒന്നുകൂടെ ഡോക്ടർ - നെ കണ്ടോളൂ.. നീ uninstall ചെയ്തത് ശരിയായോ എന്നൊക്കെ ഉറപ്പിക്കാല്ലോ.
അനിയൻ : ആ ലിങ്ക് എനിക്കും താ..  നമുക്കിതെടുത്ത്  ഇൻസ്റ്റാൾ ചെയ്ത് ഇടയ്ക്ക് അച്ഛനെ കാണാം!
===

നവമലയാളിയിൽ വന്ന കഥയാണ്‌.
മനോരാജ് കഥാമത്സരത്തിനു വേണ്ടി എഴുതിയത്.
ഇവിടെയും പോസ്റ്റുന്നു.

7 അഭിപ്രായങ്ങൾ:

  1. സ്മരണകളില്‍ അധിനിവേശം നടത്തുകയാണല്ലേ!!

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ തന്നെയാണോ ഇത്‌ വായിച്ചതെന്നൊരു സംശയം!!!!

    മറുപടിഇല്ലാതാക്കൂ
  3. പയരുമണികൾക്കിടയിലെ ആ കടല.. അതിനെന്താ സംഭവിച്ചെ ?

    മറുപടിഇല്ലാതാക്കൂ
  4. ഇൻസ്റ്റലേഷൻ പണിമുടക്കുന്നിടത്താണ് മനുഷ്യൻ മനുഷ്യനാകുന്നത്, ഓർമ്മകൾ ഒരു ഫോള്ഡറിലെ ഫോട്ടോകൾ എന്നപോലെ സ്ലൈഡ് ഷോ ആയി മുന്നിലെത്തും... പ്രിയപ്പെട്ടവർ നഷ്ടപ്പെടുക എന്നാൽ ശേഷം അവസ്ഥ "this windows is not genuine" എന്ന ബിൽഗേറ്റ് വാചകത്തിന് തുല്യം.

    മറുപടിഇല്ലാതാക്കൂ