2018, മാർച്ച് 24, ശനിയാഴ്‌ച

എന്റെ 'ഡ്രൈവാ'ന്വേഷണ പരീക്ഷണങ്ങള്‍

പൊക്കമില്ലായ്മയാണെന്റെ പൊക്കം' എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് നമ്മള്‍ക്കു വേണ്ടി കൂടെയാണെന്നാണ് പണ്ട് അമ്മ പറയാറ്. അതാണെന്റെ പില്‍ക്കാലത്തെ  ആപ്തവാക്യം. നീളമില്ലാത്തതു കൊണ്ട് ഉണ്ടാകുന്ന എന്ത് പ്രശ്‌നത്തെയും കളിയാക്കലുകളെയും  ഈ ഉത്തരം കൊണ്ട് തടുക്കും.
പക്ഷേ അങ്ങനെ വാക്കുകള്‍ കൊണ്ട് മാത്രം ഒതുങ്ങുന്നവയല്ലല്ലോ ജീവിത പ്രശ്‌നങ്ങള്‍. കുഞ്ഞിനെ നഴ്‌സറിയില്‍ നിന്ന് വിളിച്ച് കൊണ്ട് വരിക എന്ന കര്‍മ്മം എന്നില്‍ നിക്ഷിപ്തമാവുകയും അത് ദുര്‍ഘടമായ ഒന്നായി തീരെ 'കുറുകിയ' എന്നെ അലട്ടുകയും ചെയ്തു തുടങ്ങിയ കാലം.
ബസില്‍ കയറിയാല്‍ കഷ്ടിച്ചേ മുകളിലെ കമ്പിയില്‍ എത്തൂ. ചിലപ്പോള്‍ എത്തുകയുമില്ല. ഒറ്റയ്ക്ക് തന്നെ ഹീലുള്ള ചെരുപ്പൊക്കെ ഇട്ട് അഡ്ജസ്റ്റ് ചെയ്യുന്ന ഞാന്‍ എങ്ങനെ മോളെയും എടുത്ത് അവളുടെ ബാഗും, കിറ്റും എന്റെ ബാഗും ഒക്കെ കൊണ്ട് ബസ്സില്‍ കേറും?
ആദ്യം എനിക്കൊരു വലിയ ബാഗ് വാങ്ങി മോളുടെ ബാഗ് അതില്‍ കയറ്റി നോക്കി. എന്നാലും അതും, മോളെയും  വച്ച് ബസ്സില്‍ ഒരു സന്തുലനാവസ്ഥ കൈവരിക്കാന്‍ എനിക്ക് കഴിയുന്നില്ലായിരുന്നു.
കുറച്ചൂടെ നീളം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ 'പൊളിച്ചേനെ' എന്ന് വിചാരിച്ച് വിഷമിച്ച് നില്‍ക്കുമ്പോഴാണ് സ്വന്തമായി വണ്ടി എന്ന ആശയം ഞാന്‍ തന്നെ എനിക്ക് 'സജസ്‌റ്' ചെയ്തത്.
അങ്ങനെ അതായി പിന്നത്തെ അങ്കം.
സംഭവം നമ്മളീ ലൈസന്‍സ് ഒക്കെ നേരത്തെ എടുത്തത് കൊണ്ട് യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനമൊക്കെ അറിയാം എന്നൊരു 'ഇത്' ഉണ്ടായിരുന്നു.
വീട്ടിലെ വണ്ടി, രാവിലേം വൈകുന്നേരവും എല്ലാ ദിവസവും ചുമ്മാ ഒന്ന് ഓടിച്ചു നോക്കിയാല്‍ മതി എന്ന തണുപ്പന്‍ തീരുമാനം ഫലം കാണാതെ പോയി.
പക്ഷേ അതില്‍ തളര്‍ന്നാല്‍ നമ്മുടെ ആവശ്യം നടക്കില്ലല്ലോ.
അങ്ങനെ ഒരു റിഫ്രഷ് കോഴ്‌സിന് ചേരാന്‍ തന്നെ തീരുമാനിച്ചു.
ഇതൊരു സുപ്രധാന തീരുമാനമായിരുന്നു. ലക്ഷ്യത്തിലേക്കെത്തിച്ച തുറുപ്പ് ഗുലാന്‍.
കോഴ്‌സ് എത്ര കത്തി ആണെങ്കിലും അതു വഴി ലഭിക്കുന്ന അറിവ് നമ്മളെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തതാണ്. ആ ഒറ്റ ബോധ്യത്തിലാണ് ചേര്‍ന്നത്.
അങ്ങനെ റോഡ് മുറിച്ച് കടക്കാന്‍ പോലും പേടിയുള്ള ഞാന്‍ ഡ്രൈവിംഗ് തുടങ്ങി. റോഡിനെ അറിഞ്ഞു തുടങ്ങിപ്പോയപ്പോഴാണ് ആദ്യമായി ഒരു സ്ത്രീ ആയതു കൊണ്ട് മാത്രം  നമ്മളിലേക്ക് എത്താതെ പോകുന്ന ചില അറിവുകളിലേക്ക് ഞാന്‍ കണ്ണ് തുറന്നത്.
ഒരു പുരുഷന്‍ റോഡില്‍ പെരുമാറുന്നത് പോലെയല്ല ഒരു സ്ത്രീ (ഭൂരിഭാഗവും). അതിനു കാരണം തേടിയാല്‍ നമ്മള്‍ കുറച്ച് പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും.
ചെറുപ്പം മുതലേ നടക്കാനല്ലാതെ നമ്മള്‍ ഭൂരിഭാഗം സ്ത്രീകളും തനിയെ റോഡില്‍ ഇറങ്ങിയിട്ടില്ല. സൈക്കിള്‍ പഠിക്കാനായി പഠിച്ചിട്ടുണ്ടെങ്കിലും ഒരു ആവശ്യത്തിനായി അത് ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ല. എപ്പൊഴെങ്കിലും മാത്രം വണ്ടി വരുന്ന നാട്ടുറോഡിലൂടെ ആണെങ്കിലും അര കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്‌കൂളിലേക്കോ ഇരുന്നൂറു മീറ്റര്‍ അടുത്തുള്ള കടയിലേക്കോ ഒരിക്കല്‍ പോലും ഞാനും സ്വന്തമായി സൈക്കിള്‍ പോലും ഓടിച്ചിട്ടില്ല. എന്താല്ലേ? ഇതു പോലെ ആയിരിക്കും മിക്കവരും.
പക്ഷേ അങ്ങനെ ഉള്ളവരാണ് നഗരത്തിലെ തിരക്കേറിയ ഗതാതഗത്തിനിടയിലൂടെ, സമര്‍ത്ഥരും അതിസമര്‍ത്ഥരും തുടക്കക്കാരുമടങ്ങുന്ന   ഡ്രൈവര്‍മാര്‍ക്കിടയില്‍ സ്‌കൂട്ടിയും കാറുമൊക്കെയായി വരുന്നത്. നന്നായി ഓടിക്കുന്നവര്‍ക്ക് ഇത്തരക്കാര്‍ പൊതുവേ ശല്യമാണ്(?). കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ അവര്‍ പെരുമാറുന്നത് പോലെയല്ല പുതിയവര്‍. പ്രത്യേകിച്ച് സ്ത്രീകള്‍. കാരണം പുരുഷന്മാര്‍ക്ക് ചെറുപ്പം മുതലേ സൈക്കിളോ ബൈക്കോ ഒക്കെ ഓടിച്ച് റോഡിന്റെ ഒരു സ്വഭാവം അറിയുന്നുണ്ടാവും.
അവരു വിചാരിക്കുന്ന പോലെ നമ്മളുടെ വണ്ടി പോകാത്തപ്പോള്‍ ഉണ്ടാകുന്ന നീരസം, അവര്‍ തിരക്കിലാണെങ്കില്‍ വരുന്ന ദേഷ്യം ഒക്കെ സ്വാഭാവികം. കുറച്ച് നന്നായാല്‍ സ്ത്രീകളും പുരുഷന്മാരും തുടങ്ങും തുടക്കക്കാരെ പുച്ഛിക്കാന്‍.
പക്ഷേ അതും വിചാരിച്ച് നമുക്ക് പുറത്തിറങ്ങാണ്ടിരിക്കാന്‍ പറ്റുമോ ? റോഡ് അവരെപ്പോലെ നമുക്കും കൂടെ ഉള്ളതാണ്.
ഏതവസരത്തിലാണെങ്കിലും നമുക്ക് വേണ്ടി ഒരല്‍പം സ്ഥലം ഉണ്ടെന്ന് ഓര്‍ക്കുക.
ഡ്രൈവിങ്ങിനെ നമുക്ക് ജീവിതവുമായി ഉപമിക്കാം. ഈ ലോകത്തെ റോഡുമായും.
നമുക്ക് നമ്മുടെ ജീവിതമാകുന്ന വണ്ടിയുമെടുത്ത് നിരത്തിലേക്കിറങ്ങാം. നമ്മള്‍ സഞ്ചരിക്കുന്ന സമയം നിരത്തിന്റെ ആ ഭാഗം നമ്മളുടേതാണ്.
നമുക്ക് മുന്നേ വേറെ ആരുടേതോ ആയിരുന്നു. നമുക്ക്  ശേഷം മറ്റാരുടേതോ ആകും. പക്ഷേ വര്‍ത്തമാനത്തില്‍ അത് നമ്മളുടേത് മാത്രമാണ്.
അവിടെ വേണ്ടുന്ന വേഗതയില്‍ നമുക്ക് വണ്ടിയുമായി മുന്നോട്ട് നീങ്ങാം. ആവശ്യമില്ലാതെ വേഗത കൂട്ടി മുന്പുള്ളവരെയോ, കുറച്ച് പിന്നിലുള്ളവരെയോ, തെറ്റായ ദിശയില്‍ കയറി ഇരുവശമുള്ളവരെയോ അസ്വസ്ഥരാക്കരുത്. ഇതൊക്കെ ചെയ്യേണ്ടി വരുമ്പോള്‍ മുന്‍കൂട്ടിക്കണ്ട് അതിനേറെതായ രീതിയില്‍ ചെയ്യുക.
ഹോ കുറച്ചു ഫിലോസഫിക്കൽ ആയി പോയി.
എന്തായാലും പിറകില്‍ നിന്ന് സ്വൈര്യം തരാതെ ഹോണടിക്കുന്ന ബസ്‌കാരേയും, തെറിവിളിച്ച് സൈഡാക്കുന്ന ചേട്ടന്മാരെയും ശ്രദ്ധിക്കാതെ, നമ്മളെ പരിഗണിക്കുന്നവര്‍ക്കു നന്ദിയോടെ ചിരിച്ച് കൊണ്ട് യാത്ര തുടങ്ങി.
ആദ്യമാദ്യം ഉണ്ടാവുന്ന അങ്കലാപ്പും പേടിയുമൊക്കെ കുറച്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി ഡ്രൈവ് ചെയ്താല്‍ മാറും. അങ്ങനെയേ മാറൂ. അതുകൊണ്ട് ഒഴികഴിവുകള്‍ മാറ്റിവച്ച് ഡ്രൈവ് ചെയ്യാന്‍ കിട്ടുന്ന ഏതവസരവും ഉപയോഗിക്കുക. രാത്രിയായാലും, മഴയായാലും, തിരക്കായാലും, വളവും കയറ്റവുമുള്ള റോഡായാലും ഒക്കെ വണ്ടി അറിയുന്ന ഒരാളുടെ സാന്നിധ്യത്തില്‍ ഓടിക്കുക. പിന്നെ തനിയെ ആയിക്കൊള്ളും. 
പക്ഷേ അതുമാത്രമായിരുന്നില്ല വന്ന വെല്ലുവിളികള്‍. ചെലപ്പോ സിഗ്‌നലില്‍ കിടക്കുമ്പോഴായിരിക്കും 'കുഞ്ഞൂന് മൂത്തരം ഒഴിച്ചണം ' എന്നൊരു പ്രസ്താവന. അല്ലെങ്കില്‍ 'കുഞ്ഞൂന് വെള്ളം വേണം'. അതുമല്ലെങ്കില്‍ 'നോക്കമ്മേ നോക്ക് നോക്ക് കൊച്ചു ടീവീലെ ചേച്ചീന്റെ ഫോട്ടോ'. 'എനിക്ക് കിന്‍ഡര്‍ജോയ് വേണം. ആ കടയില്‍ കുഞ്ഞു കണ്ടതാ നിറത്തമ്മേ വണ്ടി...' നോക്കിയില്ലെങ്കില്‍ ബഹളമായി, കരച്ചിലായി...
റോഡിലിറങ്ങിയാല്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കണം എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ.അപ്പൊ അടുത്തത് കുഞ്ഞിനെ ബോധവല്‍ക്കരിക്കല്‍ ആയിരുന്നു.
സീറ്റ് ബെല്‍റ്റ് അഴിക്കരുത്, ഡോറില്‍ പിടിക്കരുത്, വണ്ടി ഓടിക്കുമ്പോള്‍ അമ്മയെ വെറുതെ വിടണം ഒക്കെ പറഞ്ഞു മനസ്സിലാക്കി. കുട്ടികള്‍ക്ക് നമ്മളെക്കാള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്.
ഇങ്ങനെ ഒക്കെ തുടങ്ങിക്കിട്ടി. ഇത് പോലെ ഒപ്പിച്ചങ്ങു പോകാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് അറിവില്ലായ്മമൂലം ഉണ്ടായ ഒരു ചെറിയ അപകടം.
വലിയ വളവുള്ള ഒരു കയറ്റത്തില്‍ വച്ച് പെട്ടെന്നൊരു ബസ് ഹോണടിക്കാതെ ഇറങ്ങി വന്നു. അവസാന നിമിഷമാണ് കാണുന്നത്. എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സാഹചര്യം! അവിടെ ഞാന്‍ വണ്ടി നിര്‍ത്തി. ബസ് എന്നെ കടന്നു പോകാന്‍ തുടങ്ങി. സ്വാഭാവികമായും ഞാന്‍ മുന്നോട്ടെടുക്കുമെന്നു പ്രതീക്ഷിച്ച ബസ് ഡ്രൈവര്‍ക്കു തെറ്റി. ഞാന്‍ അവിടെ തന്നെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ബസിന്റെ പിന്‍ഭാഗം വന്ന് കാറിലിടിച്ചു. അതോടെ ഇനി ഡ്രൈവിംഗ്  നിര്‍ത്തി എന്ന് പറഞ്ഞു 'ചിലങ്കയഴിക്കാന്‍' നിന്ന എന്നെ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ ഡോര്‍ ജാമായിരിക്കുന്നു. ബസിന്റെ ഇടിയില്‍ പറ്റിയത്. വേറെ വഴിയില്ല വീടെത്തുന്നത് വരെ ഓടിക്കുക തന്നെ. പക്ഷേ ആ ഓട്ടത്തിനിടയില്‍ എപ്പോഴോ സ്റ്റിയറിങ് ഞാന്‍ പേടിയില്ലാതെ പിടിച്ചു. വണ്ടിക്കെന്തെങ്കിലും പറ്റിയാലും എനിക്ക് വേദനിക്കുമെന്നറിഞ്ഞു.  അങ്ങനെ എന്റെ വണ്ടിയെ ഞാന്‍ പേടിക്കാതെ സ്‌നേഹിച്ചു തുടങ്ങി.. സ്‌നേഹത്തോടെ എന്ത് ചെയ്താലും അത് 'തകര്‍ക്കുമല്ലോ'!


Published in Mathrubhumi online.
http://www.mathrubhumi.com/women/specials/womens-day-2018/articles/first-driving-experience-1.2653717

2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

കല്ല് തിന്നുന്നവർ

ഒരു ശനിയാഴ്ച സന്ധ്യയിലേക്കാണ് ജാനുവേച്ചിയിറങ്ങി പോയത്.
ഓറ് പോയീന്ന് സന്ധ്യയോളം മുഖം കറുപ്പിച്ച് മരുമകൻ വിങ്ങിപ്പൊട്ടി.

ആദ്യമായി ഭയത്തെ മറികടത്തി ദു:ഖം അങ്ങോട്ട് നടത്തി.
മരിച്ചവർ പ്രേതങ്ങളായി പോലും മുന്നിൽ വരാത്തത്ര ഭാവനാശൂന്യയായി മാറുകയായിരുന്നു ഞാൻ.

കുറെ ദിവസം മുന്നേ ക്ഷീണിച്ച ചിരിയുമായി പുതിയൊരു വേദനയെ കുറിച്ച് അവർ പറഞ്ഞിരുന്നു.
പിന്നെ പിന്നെ അതിനെ കുറിച്ചുമാത്രമായി എല്ലാ വർത്തമാനങ്ങളും.

അവിടെ അവനുണ്ടായിരുന്നു.
കല്യാണങ്ങൾക്കും വീട്ടിൽക്കൂട്ടലുകൾക്കും കാണാറുള്ള ചിരിക്കുന്ന മുഖം.
ഇപ്പോൾ ചിരിക്കാൻ പാടില്ലാത്ത സാഹചര്യമാണ് എന്ന്, ചിരിക്കാൻ മാത്രം അറിയുന്ന എന്നെ ഞാൻ ഓർമിപ്പിച്ചു.
നോട്ടങ്ങൾ കൂട്ടിമുട്ടിയപ്പോൾ വളരെ നേർത്ത ഒരു ചിരിയാലെ (വേറെ വഴിയില്ലായിരുന്നു) ഞാൻ കാണിച്ച പരിചയഭാവത്തിന് മറുപടിയായി അടുത്തുവന്നു.
ഒരു നിശ്വാസത്തോടെ ജാന്വേച്ചീന്റെ അവസാന നിമിഷങ്ങൾ വിവരിച്ചു തുടങ്ങി. അത് നീണ്ട്, അസുഖം വന്നത് മുതൽ അവസാന ശ്വാസം വരെയുള്ള വർണ്ണനയായി.

എപ്പോഴോ നടന്നു തുടങ്ങിയ ഞങ്ങൾ മരണ നേരമായപ്പോഴേക്കും ചിറവക്കിലെത്തിയിരുന്നു.
മരണമെന്ന ഫുൾസ്റ്റോപ്പിൽ നീണ്ട മൗനം കടന്നു വന്നപ്പോൾ ഇനി കുറച്ചിരിക്കാം എന്ന് പറഞ്ഞ് രണ്ടുമൂന്നു കല്ലുകളും പെറുക്കി അവനിരുന്നു. ഞാനും!
വെള്ളത്തിൽ പിച്ച് ചെയ്യുന്നത് നോക്കിക്കോ - അവ ഓരോന്നായി കുളത്തിലേക്ക് നീട്ടി എറിയപ്പെട്ടു.

അവന്റെ കല്ലുകൾ തീർന്നപ്പോൾ എനിക്ക് നേരെ കൈനീട്ടി.
ഇത് ചെറിയ കല്ലുകളാ. വലുത് വേണ്ടേ ?

ഞാൻ നിലത്ത് നിന്ന് എടുക്കാൻ പോയപ്പോഴേക്കും കല്ലുകൾ ചുരുട്ടി പിടിച്ച എന്റെ കൈ തുറക്കുകയും ഒരെണ്ണം വായിലേക്കിടുകയും ചെയ്തിരുന്നു.
'എനിക്കും ഇതുപോലെ ചെറിയ, അലിയുന്ന കല്ലുകളാ ഇഷ്ടം'.

കല്ല് മണ്ണാകുന്ന കര കര ശബ്ദം, പിന്നെ ആ രുചി ഇറങ്ങിപ്പോകുന്ന നനഞ്ഞ ശബ്ദം!
നിയന്ത്രിക്കാനാവാതെ ഞാനും ഒരെണ്ണം വായിലിട്ടു.

ആസ്വദിക്കാതെ ഇറക്കേണ്ടി വന്നു.
ഇത്രനാൾ ആരും കാണാതെയേ കഴിച്ചിട്ടുള്ളൂ.

അടുത്തവർക്കു പോലും അറിയാത്ത രഹസ്യമാണിപ്പോൾ അയൽവാസിയുടെ ഏതോ ബന്ധുവിന് വെളിപ്പെട്ടിരിക്കുന്നത്.
ഛേ.. നാണക്കേടാണ്...

നിനക്കെങ്ങനെ അറിയാം ഞാൻ കല്ലുതിന്നുമെന്ന്? ജാനുവേച്ചി പറഞ്ഞതാ?

അതേ. അവരും ഇതിന്റെയാളാ. ഞാനും അവരും പണ്ടേ ഒരുമിച്ച് തിന്നലിണ്ട്. കള്ളുകുടിയന്മാർ കൂടുന്നപോലെ ആരുമറിയാണ്ട്.

പക്ഷെ അവസാനായപ്പോ അവരിക്കൊരു സംശയം, ഇത് കൊണ്ടാരിക്കുമോ സുഖമില്ലാണ്ടായേന്ന്.
വേറെ ഒരു ചാൻസും ഇല്ലല്ലാ ?

ആസ്പത്രീല് പോയപ്പളെല്ലാം പറഞ്ഞു, മോനേ ഇനി തിന്നല്ലേന്ന് . നിന്നോട് പറയാനും പറഞ്ഞ്.

ഇതും കൂടി മതി. ഇനി വേണ്ടട്ടാ. ബാക്കി കല്ലുകൾ അവൻ കുളത്തിലേക്കിട്ടു.

ജാനുവേച്ചീനോടും ഞാൻ പറഞ്ഞിറ്റില്ല.
പക്ഷേ അറിഞ്ഞു.

വീടിന്റെ പണി നടക്കുമ്പോൾ ചുമരിൽ നിന്ന് കല്ല് തോണ്ടി തിന്നുന്നത് അവർ കയ്യോടെ പിടിച്ചിട്ടുണ്ട്.

ഇനി തിന്നരുത് - ന്ന് മാത്രം പറഞ്ഞിട്ട് ‘ചുമര് തേക്കുമ്പോ എന്താ ചെയ്യാ' - ന്ന് ചോദിച്ചു.

ഒരു കല്ല് തേക്കാതെ വച്ചിട്ട് കലണ്ടർ തൂക്കി മറച്ചാൽ പോരേ എന്ന് ഞാൻ ചിരിച്ചു.

അങ്ങനെ ചെയ്യാൻ പണിക്കാരോട് പറഞ്ഞ് നോക്ക്. നിന്നെ എല്ലാരും കൂടി കൊല്ലും.

ഇനി തിന്നാൽ അമ്മേനോട് പറഞ്ഞു കൊടുക്കും കേട്ടാ - എന്ന് ഭീഷണിപ്പെടുത്തി അവര് പോയി.

ഇനി ഞാൻ തിന്നൂല്ല. നീയും തിന്നണ്ട. അവൻ വീണ്ടും പറഞ്ഞു.

‘മൂന്ന് കല്ല് തിന്നുന്നവർ മരിച്ച ദിവസായിക്കോട്ടേ ഇന്ന്. അല്ലേ?’
‘ഉം'.

പക്ഷേ എനിക്ക് ചെലപ്പോ ഉയർത്തെഴുന്നേൽക്കണ്ടി വരും. എന്നാലും നോക്കാം! ;)