2014, ഡിസംബർ 4, വ്യാഴാഴ്‌ച

ഛായാമുഖി



ജാരന്മാരും കാമുകന്മാരും ഉണർന്നിരിക്കുകയും, ഭർത്താക്കന്മാർ കൂർക്കം വലിച്ചുറങ്ങുകയും ചെയ്യുന്ന ഒരു രാവിൽ, ഹിഡുംബി മകനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ഭീമസേനനെ വിളിച്ചുണർത്തി ഒരു കൂട്ടം കാണിച്ചു കൊടുത്തു.
ഫേസ് ബൂകിലെ അവളുടെ ക്ലോസ് ഫ്രണ്ട് ലിസ്റ്റ്.
അതിൽ ഭീമസേനൻ നിറഞ്ഞു നില്ക്കുകയായിരുന്നു...
ഭീമന്റെ ഇഷ്ടങ്ങൾ, അഭിപ്രായങ്ങൾ, പുതിയ സുഹൃത്തുക്കൾ, ഓരോ സമയത്തെയും അയാളുടെ അവസ്ഥകൾ അങ്ങനെ എല്ലാം....
ഒരിക്കൽ അവൾക്കു ഫേസ് ബുക്ക്‌ തന്നെ ഭീമസേനനെ ക്ലോസ് ഫ്രണ്ട് ആക്കൂ എന്ന് സജഷൻ കൊടുത്തതാണത്രേ...
ഇവൾക്കിമ്മാതിരി സൂത്രങ്ങൾ എവിടുന്നു കിട്ടുന്നു എന്നോർത്ത്, അവളുടെ മുന്നിൽ വച്ച് തന്റെ ക്ലോസ് ഫ്രണ്ട് ലിസ്റ്റ് എടുക്കാൻ തുനിയാതെ, അവളെ അയാൾ ഉറക്കത്തിലേക്ക് ക്ഷണിച്ചു...
പിറ്റേന്ന് രാവിലെ തന്നെ ഭീമസേനൻ തന്റെ ക്ലോസ് ഫ്രണ്ട് ലിസ്റ്റ് എടുക്കുകയും ദ്രൗപദിയെ അതിൽ ആദ്യം കാണുകയും ചെയ്തു...
ലിസ്റ്റ് ആയതിനാൽ ദ്രൌപദിക്ക് പുറമേ വേറെയും ചിലർ അതിൽ ഉണ്ടായിരുന്നു... എവിടെയോ ഹിടുംബിയും....
അദ്ദേഹം ബാക്കിയുള്ളവരെ ഒഴിവാക്കി ലിസ്റ്റ് മാറ്റി, ദ്രൗപദിയെ മാത്രം അതിൽ പ്രതിഷ്ഠിച്ച്, അവളെ വിവരം അറിയിച്ചു...
അവൾ നോക്കിയപ്പോഴാകട്ടെ, വില്ലാളി വീരൻ അർജുനൻ, വില്ല് കുലച്ച് ചിരിച്ചു കൊണ്ട് നില്ക്കുന്ന ഏറ്റവും പുതിയ പടം...
പിന്നെ കൃഷ്ണനും, മറ്റു ഭർത്താക്കന്മാരും, ഇടയ്ക്കെവിടെയോ കർണനും....
അർജുനനെ ഇത് അറിയിക്കാം എന്ന് കരുതിയ അവളിൽ നിന്ന് എന്നത്തെയും പോലെ അയാൾ ഒരുപാടകലെ ആയിരുന്നു...
ഒരിക്കലും ചാറ്റ് വിൻഡോയിൽ പോലും ഓണ്‍ലൈൻ കാണിക്കാതെ ഒളിച്ചിരിക്കുന്ന സവ്യസാചിക്ക് അവളൊരു ഓഫ്‌ ലൈൻ മെസ്സേജ് ഇട്ടു...
" ഐ മിസ്സ്‌ യു ഡിയർ... :-*"

അനുബന്ധം  : മഹാഭാരതത്തിലെ ഛായാമുഖി

2014, ജൂൺ 24, ചൊവ്വാഴ്ച

അവധിക്കാലങ്ങൾ


ആ അവധിക്കാലത്ത്, ഒരു ദിവസം കണ്ണാടിയുടെ മുന്നിലിരുന്ന് തീരുമാനിച്ചു, ഈ പുരികം ഒന്ന് വെടിപ്പാക്കണം. കോളേജിലെ എല്ലാവരേയും പോലെ.

അന്ന് രാത്രി അപ്പുറത്തെ പവിത്രേട്ടൻ, സ്കൂളിലെ പ്യൂണ്‍, ജാനു ഏടത്തിയോട്‌ പറഞ്ഞു , ഈ അവധിക്കാലത്ത് തെക്കേ വളപ്പൊന്നു വെട്ടി വെടിപ്പാക്കാം.

പിറ്റേന്ന്, പുരികം വെട്ടി ഒതുക്കിയപോൾ "സുന്ദരിയായി" എന്ന് ബ്യൂടി പാർലർ ചേച്ചി സുസ്മേര വദനയായി. ഞാൻ വിശ്വസിച്ചു. ആഴ്ചയിൽ "ഇങ്ങനെ ചെയ്താൽ എന്നും സുന്ദരിയായിരിക്കാം". ചേച്ചി വീണ്ടും ചിരിച്ചു. അതും വിശ്വസിച്ചു.

അന്നുച്ചയ്ക്ക്‌ പറമ്പ് വെട്ടി ഒതുക്കി, വെളിച്ചം കയറിയ വളപ്പ് നോക്കി ജാനു ഏടത്തി ചിരിച്ചു.
"ഇടയ്ക്കിത് വേണം, പിള്ളേരു വളരുവല്ലേ... വല്ല പാമ്പോ ചേരയോ വന്നാലോ?"പവിത്രേട്ടൻ വിയര്പ്പ് തുടച്ചു.

അങ്ങനെ ഇടയ്ക്കിടെ എല്ലാം തുടർന്നു.

"ഇനി ഇത്തിരി കട്ടി കുറയ്ക്കാം, അതാ ഫാഷൻ". ഒരിക്കൽ ബ്യുടി പാർലർ ചേച്ചി പറഞ്ഞു. എന്റെ മുഖത്ത്തിനത് വേണോ എന്ന് ഞാൻ സംശയിച്ചു. ഇതിലും സുന്ദരിയാക്കാമെന്ന് ചേച്ചി കണ്ണിറുക്കിയപ്പോൾ സമ്മതം മൂളി. നാടോടുമ്പോൾ നടുവേ അല്ലെ..

"തെക്കു വശത്തെ പ്ലാവ് വെട്ടാം, ഇപ്പൊ നല്ല വേല കിട്ടും, ഇത്തിൾ കയറി തുടങ്ങിയതാ.." ഒരിക്കൽ പവിത്രേട്ടൻ പറഞ്ഞു. അതിനു താഴെയുള്ള അച്ഛന്റെ അസ്ഥിത്തറയിൽ ജാനു ഏടത്തിയുടെ മനസ്സ് തടഞ്ഞു. പരിഭവമായി, പിണക്കമായി..
പുതിയൊരു കോണ്‍ക്രീറ്റ് അസ്ഥിതറ വാഗ്ദാനത്തിൽ പവിത്രേട്ടന് ജാനു ഏടത്തിയുടെ സമ്മതം കിട്ടി.

അങ്ങനെ ആ അവധിക്കാലത്ത്, കുറെ മരങ്ങളും രോമങ്ങളും പിഴുതെറിയപ്പെട്ടു. അവധിക്കാലങ്ങൾ വന്നു പോയി...

പിന്നെ ഞാനും പവിത്രേട്ടനും സ്വന്തമായി അവധിക്കാലം ഇല്ലാത്തവരായി മാറി.

 
ഒരിക്കൽ കുഞ്ഞിന്റെ അവധിക്കാലത്ത്‌ വീണ്ടും ആ ബ്യുടി പാർലറിൽ വീണ്ടും എത്തി.. വെളുത്ത മുടികൾ വാര്ധക്യ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരുന്നു.
അവിടുത്തെ ചേച്ചി, ആന്റിയായി മാറിയിരുന്നു.
അന്ന് എന്റെ പുരികം നോക്കി അവർ പറഞ്ഞു, "ഇനി കട്ടി കുറയ്ക്കണ്ട, വയസ്സാകുമ്പോൾ ഒറ്റ രോമം കാണില്ല പുരികത്തിൽ... വൃത്തികേടാവും. ഇനിയും ജീവിക്കണ്ടേ കുറേ.." ഒരു അനുഭവസ്തയുടെ ഉപദേശം .

മകന്റെ അവധിക്കാലത്ത്‌ പവിത്രേട്ടനും കിട്ടി കുറച്ചു ഉപദേശം... പ്രകൃതി സ്നേഹം, ആഗോള താപനം...

ആ വർഷം പതിവില്ലാതെ വറ്റിയ കിണർ പവിത്രേട്ടന്റെ തൊണ്ടയിലെ വെള്ളവും
വറ്റിച്ചു.

"നമുക്ക് നാളെ തന്നെ തെക്കേ പറമ്പിൽ കുറച്ചു മരത്തൈ നടണം വെട്ടിയതിനു പകരമാവില്ല എങ്കിലും..."

"ശരിയാണ്... " പവിത്രട്ടനും തോന്നി. ഒരുപാടില്ലെങ്കിലും ഇനിയും കുറച്ചു ജീവിക്കേണ്ടേ?

 
അങ്ങനെ ആ അവധിക്കാലത്ത്‌ കുറച്ചു രോമങ്ങളും മരങ്ങളും വീണ്ടും തളിർത്തു തുടങ്ങി...

2014, മേയ് 24, ശനിയാഴ്‌ച

"ചില (അനിവാര്യ) തോന്നലുകൾ"

സായിപ്പുമായുള്ള സംഭാഷണത്തിനിടെ "I think it has some security vulnerabilities" - എന്ന് പറയാൻ ശ്രമിച്ചതാ, വൾണറബിലിറ്റി (vulnerability) യിൽ നാക്കുളുക്കി ....

'ഞാൻ അത്ര മോശക്കാരിയല്ല' എന്ന്  ജാഡ കാണിച്ച് അബദ്ധം പറ്റിയതോർത്ത് ഒരു ചമ്മിയ ചിരി വന്നെങ്കിലും, ആ ചിരി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല ....
ഒരു ചെറിയ ശ്വാസം മുട്ടൽ പോലെ ...

'ഹെഡ് ഫോണ്‍ മൈക്' അടച്ചു വച്ച് ശ്വസിക്കാൻ ശ്രമിച്ചു...

രണ്ടു ശ്രമങ്ങൾക്ക് ശേഷം മനസ്സിലായി അതൊരു ശാസം മുട്ടൽ അല്ല.
നെഞ്ച് വേദന... ശ്വാസം എടുക്കുമ്പോൾ, നെഞ്ച് പൊട്ടി പോകും എന്ന് തോന്നുന്ന വിധത്തിൽ ഒരു വേദന ... ഫലത്തിൽ അത് ശ്വാസം മുട്ടൽ ആയി ...

'നോട്ട് ഫീലിംഗ് വെൽ' പറഞ്ഞ് ആ സംഭാഷണത്തിൽ നിന്നൊഴിവായി... കൂട്ടുകാരുടെ ശ്രദ്ധയിങ്ങോട്ടും...

മേശമേൽ തല വച്ച് കിടന്നു...വയ്യ...
നേരെ ഇരുന്നു....ചരിഞ്ഞിരുന്നു....
രക്ഷയില്ല ...

കൈകൾ പുറകിലേക്ക് കുത്തി, തല പുറകിലേക്ക് താഴ്ത്തി നെഞ്ച് മുന്നോട്ടു തള്ളിയിരുന്നപ്പോൾ ഒരിറക്ക് ശ്വാസം കിട്ടി...
അല്പം ആശ്വാസം...

കണ്ണ് തുറന്നപ്പോൾ ചുറ്റും 'ഇവളെന്താ ഇങ്ങനെ' - എന്ന ചോദ്യവുമായി തുറിച്ചു നോക്കുന്ന കുറെ കണ്ണുകൾ...

"ഇതെന്തിരിപ്പാ? നീ ഒന്ന് നേരെ ഇരുന്നെ... എന്നിട്ട് പറ എന്ത് പറ്റീന്ന് " - കൂട്ടുകാർ ചുറ്റും കൂടി...

പെട്ടെന്നൊരു നെഞ്ച് വേദന വന്നു എന്നും, ഇപ്പൊ കുറഞ്ഞു എന്നും, ശ്വാസം എടുക്കാൻ പോലും പറ്റില്ലായിരുന്നു എന്ന കാഠിന്യവും ചുരുക്കി അവതരിപ്പിച്ച്  തണുത്തു വിറയ്ക്കുന്ന ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി...

പെണ്‍കുട്ടികൾ എപ്പോഴും 'നേരെ' മാത്രമേ ഇരിക്കാവൂ എന്ന്  വിശ്വസിക്കുന്നവർ "നെഞ്ച് വേദനയ്ക്കിങ്ങനെയോ, ഇതിലും എത്ര വലിയ വേദന സഹിച്ചവരാണ് നമ്മൾ" എന്ന പുച്ഛം മുഖത്ത് മറയ്ക്കാൻ ശ്രമിച്ചു.

ഇത്തിരി കുറവുണ്ടെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്... നെഞ്ചിന്റെ ഇടതു ഭാഗം തൊട്ടു കൈ വരെ വേദന...

ഇടതു ഭാഗത്തുള്ള ഹൃദയം പണി മുടക്കുമോ? അതോ വെറും ഗ്യാസ് ആയിരിക്കുമോ? പേടി തോന്നി...
എന്നാലും എന്നും 'പോസിറ്റീവ്'' ആയി മാത്രം ചിന്തിപ്പിച്ച് മെരുക്കിയെടുത്ത ആത്മവിശ്വാസി  'പുദ്ദിൻഹാര' കഴിക്കാം എന്ന് തീരുമാനിച്ചു...

ഇടത്തെ തോളിലേക്ക് എത്തുന്ന വേദന ....

ഹൃദയാഘാതം കവർന്ന അച്ഛനുണ്ടായിരുന്നെങ്കിൽ ലക്ഷണങ്ങൾ ചോദിക്കാമായിരുന്നു എന്ന് വെറുതേ ഓർത്തു ...

ഗുളികയ്ക്ക് മുന്നേ ഒരു കട്ടൻ കാപ്പി ആകാം എന്ന തീരുമാനത്തിൽ കാന്റീനിൽ...

വിഷമിച്ച് ശ്വാസം എടുക്കവേ, തളർന്ന്  മേശമേൽ തല ചായ്ച്ചു ...

ഹൃദയമിടിപ്പ്‌ കേൾക്കാം... വേഗത്തിൽ, ഉച്ചത്തിൽ...
എന്തോ പറയുന്നപോലെ....

ഒരു വിചിത്രമായ തോന്നൽ, ഹൃദയം സംസാരിക്കാൻ തുടങ്ങുന്നപോലെ....
ആയിരിക്കും... വേദനിക്കുകയാണെന്ന് പറഞ്ഞറിയിക്കുന്നതാണെങ്കിലോ..

വേദനിക്കാൻ മാത്രം ഒരു ജോലിയും ഇന്ന് ഹൃദയത്തിനു കൊടുത്തില്ല...

സന്തോഷിച്ചാൽ അകത്തിരുന്ന് തുള്ളിച്ചാടാനും, വിഷമിക്കുമ്പോൾ ഉള്ളിൽ വിങ്ങിപ്പൊട്ടാനും പ്രണയ സല്ലാപങ്ങളിലും, അതിനപ്പുറമുള്ള സ്വപ്നങ്ങളിലും അറിയുന്നൊരു പാട്ട് പശ്ചാത്തലത്തിൽ പാടാനും,  പിന്നെ ഭയപ്പാടിൽ പെരുമ്പറ കൊട്ടാനും ആണ് ഈ ഹൃദയം...
ബാക്കി നേരങ്ങളിൽ അങ്ങനെ ഒരാളുണ്ടെന്ന് തോന്നുക പോലും ഇല്ല....

ഇന്നിതൊന്നും ഉണ്ടായില്ല....എന്നത്തേയും പോലെ തികച്ചും യാന്ത്രികമായി തുടങ്ങിയ ദിവസം.....
പ്രത്യേകിച്ചൊന്നും ആലോചിച്ചില്ല, വിഷമിച്ചില്ല, സന്തോഷിച്ചുമില്ല...
കല്യാണം കഴിഞ്ഞത് കൊണ്ട് പ്രഭാത പ്രണയവികാരങ്ങളും മാറ്റി വച്ചു... അപ്പോൾ അദ്ധ്വാനങ്ങൾ ഒന്നും ഇല്ലാതെ വെറുതെ വേദനിക്കുന്നതെന്തിനാ?

"നന്നായി വേദനിക്കുന്നു... ഒരു ആഘാതത്തിന് ഏതായാലും സമയമായില്ല...
ചെറിയ വേദനകളിൽ തുടങ്ങിയതാണ്‌ ... പക്ഷെ ഇന്നിത് സഹിക്ക വയ്യ" - ഹൃദയഭാഷ്യം.
തോന്നൽ ശരിയായി, വാക്കുകൾ ഇപ്പോൾ നന്നായി കേൾക്കാം…

ദൈവമേ... എന്താണ് സംഭവിക്കുന്നത് ?
ഇങ്ങനെ ആണോ ഭ്രാന്ത്‌ പിടിക്കുന്നത്. ഒറ്റയ്ക്കിരുന്ന് ഒരുപാട് സംസാരിച്ചിട്ടുണ്ട് പണ്ട്.. പക്ഷേ ഇത് പോലെ ആദ്യമായാണ്‌...

വിശ്വസിക്കാൻ പ്രയാസം. അതിലേറെ വേറെ ആരെങ്കിലും കേൾക്കുന്നുണ്ടോ ഇതൊക്കെ എന്ന ഭയവും...പേടി കയ്യിൽ വിറയായെത്തി..
ആരെങ്കിലും കേൾക്കുന്നുണ്ടോ എന്നറിയാൻ ചുറ്റും നോക്കി... അടുത്തെങ്ങും ആരുമില്ല...
എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം ഇരുന്നു...

പതുക്കെ ഹൃദയ വിളിക്കായി കാതോർത്തു....

എന്തായിരുന്നു പറഞ്ഞത് ?
ഇത് പോലെ വേദന എനിക്കിതിന് മുൻപ് ഉണ്ടായിരുന്നെന്നോ? പക്ഷേ ഞാൻ ഓർക്കുന്നില്ലല്ലോ... സ്വന്തം ഹൃദയം കള്ളം പറയുമോ?
അസമയങ്ങളിൽ, ചില വേണ്ടാവിചാരങ്ങൾ ആവോളം ഉണ്ടാക്കുന്നതാണ് ഈ അന്തസ്സാരം.. ഇതും ഒരു പക്ഷെ അങ്ങനെ വല്ലതും ആയിരിക്കുമോ?

"നിനക്കോർമ്മ കാണില്ല...  അല്ലെങ്കിൽ ശ്രദ്ധിച്ചു കാണില്ല... ഞാൻ എന്നും നിശബ്ദയായിരുന്നല്ലോ ..."
ചിന്തിച്ച് തീരും മുന്നേ സംസാരം തുടർന്നു...

തത്കാലം ഫോണ്‍ എടുത്ത് പിടിക്കാം... ആരെങ്കിലും വന്നാലും ഫോണ്‍ ചെയ്യുന്നതാകും എന്നേ വിചാരിക്കൂ....

അപ്പൊ നേരത്തേ വന്ന വേദനകളൊക്കെ ശ്രദ്ധിക്കാഞ്ഞതാകാനേ വഴിയുള്ളൂ...
അല്ലെങ്കിലും ഓർമ്മയില്ല, മറന്നു പോയി എന്ന ഒഴിവു പറച്ചിലുകൾ ജോലി കിട്ടിയതിനു ശേഷം ജീവിതത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവയാണ്...

ഒരു ദീർഘ നിശ്വാസത്തിന് വിഫല ശ്രമം നടത്തി, ഓഫീസിലെ 'വൃത്തിയാക്കൽ ചേച്ചിമാരെ' നോക്കിയിരുന്നു... ചില്ല് വാതിലുകളിലെ വിരലടയാളങ്ങൾ തേടുന്നവർ... ഒന്ന് തേയ്ച്, മായിച്ച് കളയുമ്പോഴേയ്ക്കും അടുത്തയാൾ വാതിൽ തുറക്കും അല്ലെങ്കിൽ അടയ്ക്കും, ആ പാടും തുടയ്ക്കും, വീണ്ടും അടുത്തത്... അങ്ങനെ തുടച്ചു തീർക്കുന്നു അവർ ദിവസങ്ങൾ...

തണുക്കാൻ തുടങ്ങിയ കാപ്പി കുറച്ചു കുടിച്ചു... ശ്വാസം എടുക്കാൻ പറ്റുന്നുണ്ട്... എങ്കിലും  ഉച്ഛ്വാസം പൂർണ്ണമാക്കാൻ കഴിയുന്നില്ല....

ഇതിനു മുന്നേ ഇങ്ങനെ വന്ന ദിവസങ്ങളെ ഓർത്തെടുക്കാൻ നോക്കി... കഴിയുന്നില്ല... എവിടെയും രേഖപ്പെടുത്തി വച്ചിട്ടില്ല.. എങ്കിലല്ലേ ആവശ്യം വരുമ്പോൾ വലിച്ചെടുക്കാൻ പറ്റൂ..

ചെറിയ വേദനകൾ അല്ലേ? അതൊക്കെ ശ്രദ്ധിക്കാൻ എവിടെയാ നേരം ?

"എന്നായിരുന്നു അവസാനമായി  പൊട്ടിക്കരഞ്ഞത് ?" അടുത്ത ചോദ്യം....

ഈ ഒരവസ്ഥയിൽ പെട്ടെന്ന് കേട്ടപ്പോഴേ ആ ചോദ്യം ഞെട്ടിച്ചു...

ഉള്ളിൽ ഒരു വലിയ കടൽ ഇരമ്പിയത് പോലെ...

ഒഴുകാനാവാത്ത കണ്ണുനീരുകൾ ഉള്ളിൽ തീർത്ത കടൽ...
സ്നേഹത്തിന്റെ, കരുതലിന്റെ, പേടിയുടെ, വാശിയുടെ, അഭിമാനത്തിന്റെ ഒക്കെ അതിർ വരമ്പുകളിൽ തട്ടി തടഞ്ഞു നിന്നവ...

അങ്ങനെ ഓരോന്നാലോചിച്ചപ്പോൾ ശരിക്കും കരയാൻ തോന്നി...

എന്നാലും ഓഫീസിലിരുന്ന് കരയാനോ ? ഉള്ളിലെ 'ആത്മഭിമാനി' തടഞ്ഞു...


ഇവിടെ ആര് കരഞ്ഞാലും ട്രെയിനെർ-ടെ വഴക്കോ, ക്ലൈന്റ് കംപ്ലൈന്റോ, ക്വാളിറ്റി വെരിഫികേഷൻ കഴിഞ്ഞുള്ള ചൊറിച്ചിലോ ആയിരിക്കും കാരണം എന്ന് എല്ലാവരും ഊഹിക്കും....ഇവിടിരുന്ന് ആരും വേറൊന്നും
ആലോചിക്കാറില്ല എന്നാണ് വെപ്പ്...

ഇതിനൊക്കെ വേണ്ടി കരയുന്നു എന്ന് മറ്റുള്ളവർ വിചാരിക്കുന്നത് പോലും ഇഷ്ടമല്ല... അഭിമാന പ്രശ്നം..


എത്ര നാൾ ആയിക്കാണും ഒന്ന് പോട്ടിക്കരഞ്ഞിട്ട് ?കരയാനും നല്ല സമയം നോക്കേണ്ടി വരുന്നു... ഇടയ്ക്ക് കരഞ്ഞ് ആ പഴകിയ വികാര വിചാരങ്ങളെ ശർദ്ദിച്ചു കളയാമായിരുന്നു....

ചിരിക്കാനും, പ്രണയിക്കാനും, കേട്ടിപ്പിടിക്കാനും, ഉമ്മ വയ്ക്കാനും, അച്ഛനെയും, അമ്മയെയും ഓർക്കാനും വരെ ഓരോ ദിവസങ്ങൾ ആഘോഷിക്കുന്ന നമ്മൾക്ക് വേണമെങ്കിൽ വർഷത്തിൽ ഒരു ദിവസം കരയാനും മാറ്റി വയ്ക്കാം....
"ലോക രോദനദിനം"!

ഇപ്പോൾ തത്കാലം ഉള്ള ജോലി തീർത്തിട്ട് ഉച്ചയ്ക്ക് ശേഷം ലീവ് എടുക്കാം... കുറച്ചു നേരം വെറുതേ ഒറ്റയ്ക്കിരിക്കണം,
ഒന്ന് കരയാൻ പറ്റുമോ എന്നും നോക്കണം... റൂമിൽ ആരും കാണില്ലല്ലോ... വേണമെങ്കിൽ പോട്ടിക്കരയാവുന്നതും ആണ്...

തിരിച്ചെത്തി ജോലി തുടങ്ങുന്നതിന് മുൻപേ എന്തോ മറന്നല്ലോ എന്ന തോന്നൽ...

ഒരു പ്രശ്നം വന്നാൽ എടുക്കേണ്ട നടപടികൾ!

പ്രശ്നം : ഹൃദയ വേദന
മൂലകാരണം : കരച്ചിലിന്റെ അഭാവം
പരിഹാരം : പൊട്ടിക്കരച്ചിൽ
നിവാരണ മാർഗം : വർഷത്തിൽ ഒരിക്കൽ ഒരു രോദനദിനം കൊണ്ടാടുക.

കൊള്ളാം ഇപ്പൊ ഒരു പ്രഫഷണൽ ടച്ച്‌ ഉണ്ട്...

മണ്ടത്തരങ്ങൾ എഴുതി വച്ചപ്പോൾ ചിരി വന്നു... വേദനയും കുറഞ്ഞ പോലെ!

ജോലി തുടരാൻ ഫോണ്‍ എടുത്തു, പാട്ട് കേട്ട് കൊണ്ടാണല്ലോ ഈയിടെയായി എല്ലാം ചെയ്യുന്നത് ....

പിന്നെ ഒരു വീണ്ടു വിചാരത്തിൽ അത് വേണ്ടാന്ന് വച്ചു... ഹൃദയത്തിന് ഇനിയും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിലോ ?
അത് കേട്ട് കൊണ്ട് തുടരാം ഇനി മുതൽ ജോലി ! എന്നും എപ്പോഴും കാതോർക്കാം ഉൾവിളിയ്ക്കായ്‌  !

2014, മേയ് 19, തിങ്കളാഴ്‌ച

വ്യാഖ്യാനം

ചിലപ്പോൾ തെക്കിനെ വടക്കായും
വടക്കിനെ തെക്കായും അറിയാതെ
ഞാൻ വ്യാഖ്യാനിക്കുമായിരുന്നു....

മണ്ടി എന്നോർത്ത് ചിരിച്ചു തള്ളി ആദ്യമാദ്യം
പിന്നെ പിന്നെ അതൊരു ശീലമായി
മറ്റുള്ളവർക്ക് ഒരു പ്രശ്നവും...

ചികിത്സിച്ചാലോ എന്നോർത്തു ആദ്യം
ഇതൊക്കെ വെറും ആപേക്ഷികമല്ലേ എന്നാശ്വസിച്ചു പിന്നെ..

ഒരുപാട് തെക്കുകൾ വടക്കായി
വടക്കുകൾ തെക്കും
ഇടതു വലതും, വലതിടതും...
ആണ് പെണ്ണും, പെണ്ണ്‍ ആണും!

വേണം എന്നതിന് വേണ്ട എന്നും
'വേണ്ട' യ്ക്ക് വേണം എന്നും തലയാട്ടി...

ആകെ പ്രശ്നമായി, ഭ്രാന്ത്‌ മൂത്ത ഒരവസ്ഥ..
തെറ്റിധാരണകൾ കുന്നുകൂടി!
ആ കുന്നിന്റെ ഇരുപുറങ്ങളിൽ
ശിഷ്ടകാലം ഞാനും ലോകവും ജീവിച്ചു, പിന്നെ മരിച്ചു...

2014, മാർച്ച് 26, ബുധനാഴ്‌ച

ജീവിതവും കലയും

'അച്ഛന്‍ ഒളിച്ചുവച്ച മദ്യം കുടിച്ച് ഒമ്പതു വയസ്സുകാരന്‍ മരിച്ചു' - വാർത്ത പലതവണ മനസ്സിലും, ഒച്ചത്തിലും പല ഭാവങ്ങളിൽ രാഗിണി വായിച്ചു...

സുഗുണേട്ടൻ വരാന്തയിൽ പതിവുപോലെ കസേരയിൽ കാലും കയറ്റിവച്ച് ഇരിപ്പുണ്ട്...
അയാളെ കേൾപ്പിക്കാൻ ഒച്ചത്തിൽ വായിക്കുന്ന വാർത്താവിവരണത്തിന്റെ ഓരോ പൂർണ്ണവിരാമത്തിലും രാഗിണി തലയുയർത്തി, "എന്താല്ലേ?" എന്ന ഭാവത്തിൽ, അയാളെ നോക്കി...

സംഭവം കേൾക്കുന്നുണ്ടോ, മനസ്സിലാകുന്നുണ്ടോ എന്ന്  മുഖഭാവത്തിൽ നിന്ന് വ്യക്തമല്ല...
ഇന്നലത്തെ കുടിയുടെ മാറാത്ത മന്ദതയോ, വരാൻ പോകുന്ന ഉപദേശത്തോട് നേരത്തെ കാണിക്കുന്ന അശ്രദ്ധയോ, സ്ഥായീഭാവമായ നിസ്സംഗതയോ ആ മുഖത്ത് വിളയാടുന്നുണ്ട്...

"നീ എന്തിനാ ഇങ്ങനെ എന്നെ നോക്കി വായിക്കുന്നത്... ഞാൻ ഒരിക്കലും വീട്ടിൽ കൊണ്ട് വന്ന് കുടിക്കാറില്ലല്ലോ... അല്ലെങ്കിലും നമുക്കൊരു പെണ്‍കുട്ടിയല്ലേ... നമ്മടെ നാട്ടിൽ പെണ്ണുങ്ങൾ കുടിക്കൂല്ല..."

അകത്തുനിന്ന് മോളുടെ വിളി രാഗിണിയുടെ വായന നിർത്തി...
"എന്തായാലും അച്ഛൻ കുടിക്കുന്നത് മക്കൾക്ക് നല്ലതല്ല... ആണായാലും പെണ്ണായാലും " - രാഗിണി ഉപസംഹരിച്ച് അകത്തേക്ക് പോയി..

ആ തക്കത്തിന്, രക്ഷപെടാൻ കാത്തുനിന്ന സുഗുണൻ പുറത്തേക്കും ...

ഒറ്റ ലുങ്കിയിൽ ഇറങ്ങി നടന്ന സുഗുണൻ ഉച്ചയായി തിരിച്ചെത്തിയപ്പോൾ...

സ്വതവേ അലസൻ, പോരാത്തതിന് കള്ളുകുടിയും എന്ന രീതിയാണ്‌ സുഗുണേട്ടന്റെ ...
ഒരു മാനസാന്തരം പ്രതീക്ഷിച്ചല്ല, പക്ഷേ രാവിലെ കണ്ട പോലത്തെ ചില വാർത്തകൾ, പ്രത്യേകിച്ചും കുട്ടികൾ അപകടത്തിലായ വാർത്തകൾ കേട്ടാൽ, അതും പറഞ്ഞു കുറച്ച് ഉപദേശിച്ച് പേടിപ്പിച്ചാൽ, രണ്ടു ദിവസത്തേക്ക് കുടി എങ്കിലും ഉപേക്ഷിക്കും.. അലസത മാറുന്ന പ്രശനമില്ല..

പക്ഷേ ഇന്ന് അത് നടന്നില്ല.

ഉച്ചയ്ക്കത്തെ കറിക്ക്  'രുചി പോര' എന്നും പറഞ്ഞ് ബഹളം വയ്ക്കുമ്പോൾ, രണ്ടു ദിവസം മുന്നേ തീർന്നെന്ന് ഓർമ്മിപ്പിച്ചിട്ടും ഇതുവരെ കൊണ്ട് വരാത്ത പച്ചക്കറിയുടെ പേരിൽ അടി തുടങ്ങി ഉപദേശത്തിലെത്താം എന്നോർത്ത് രാഗിണി കാത്തു...

എന്നാൽ രാവിലെ ഒഴിഞ്ഞു പോയ ഉപദേശം ഏത് നിമിഷവും ആക്രമിക്കാം എന്നറിയുന്നത് കൊണ്ട് ചോറിന് ആകെ ഉണ്ടായിരുന്ന പരിപ്പ് കറി ഒട്ടും ഇഷ്ടമാവാഞ്ഞിട്ടും ഒന്നും മിണ്ടാതെ കഴിച്ച്, സമയം കളയാതെ സുഗുണൻ ഉച്ച മയക്കത്തിലേക്ക് വഴുതി...

എന്ത് ചെയ്യണം എന്നറിയാതെ, പത്രം നോക്കി നെടുവീർപ്പിട്ടും, ഇന്നലെ രാത്രി കണ്ട സീരിയലുകൾ ഉച്ച സംപ്രേക്ഷണത്തിൽ ഒന്നു കൂടി കണ്ടും രാഗിണി വൈകുന്നേരമാക്കി...

സ്കൂൾവിട്ട് സൂര്യ വന്നപ്പോൾ അവളെയും വിളിച്ച്  രാഗിണി അപ്പുറത്തെ വളപ്പിലേക്ക് നടന്നു...
"ഒരു കപ്പക്ക പറിക്കാം... രാത്രി വറവാക്കാം.... ഉച്ചക്കത്തെ പരിപ്പ് കറിയും ഉണ്ട്... നീ ആ കൊക്ക ഇങ്ങെടുത്തോ..." - മോളോട് വിളിച്ചു പറഞ്ഞ് രാഗിണി മുന്നിൽ നടന്നു.

"അമ്മയ്ക്ക് സ്കൂളിൽ ഇണ്ടാക്കുന്ന പോലത്തെ സാമ്പാർ വച്ചൂടെ ? പരിപ്പ് കറി എനിക്കിഷ്ടല്ല..."  കൊക്കയും കൊണ്ട് വന്ന സൂര്യയ്ക്ക് അത് വച്ചു തന്നെ ഒന്ന് കൊടുക്കാൻ തോന്നി രാഗിണിയ്ക്ക്.

അവളുടെ ഉള്ളിൽ കിടന്ന ഉപദേശ ശകലങ്ങൾ തിളച്ച് പൊങ്ങി...

"പച്ചക്കറി തീർന്നിറ്റ് രണ്ടു ദിവസായി... നിന്റ അച്ഛനോട് പറ കൊണ്ടത്തരാൻ... എന്നിറ്റ് വെക്കാം സാമ്പാറും അവിയലും... ഇതന്നെ പറിക്കരുത് ന്ന്  അപ്പറത്തെ യശോദേച്ചി പറഞ്ഞതാന്ന്... പിന്നെ എന്താ വേണ്ട് ന്നു വെച്ചിറ്റാ... രാത്രി ചോറിനെങ്കിലും എന്തെങ്കിലും ആവട്ടെന്ന് വെച്ച് . അവരിക്കൊന്നും ഇതൊന്നും വേണ്ട... വെറുതേ കണ്ട കാക്കയും അണ്ണാനും കൊത്തി തീർക്കും... എന്നാലും മനുഷ്യന്മാര്ക്ക്  മാത്രം ഒന്നും എടുക്കാൻ പാടില്ല... "

പറിച്ച രണ്ടു കപ്പക്കയും കൊണ്ട് സൂര്യ മുന്നിലും, കൊക്കയും വലിച്ച്  രാഗിണി പിന്നിലുമായി മുറ്റത്ത് എത്തിയപ്പോഴേക്കും സുഗുണേട്ടൻ എങ്ങോട്ടോ പോകാൻ പുറപ്പെട്ടിരുന്നു... ഷർട്ടും മുണ്ടും ഇട്ട് വൃത്തിയിലാണ്...  അത്രയും സമാധാനം രാഗിണി ഓർത്തു...

എങ്ങോട്ടാ എന്ന രാഗിണിയുടെ ചോദ്യത്തിന് "പുറത്തേക്ക്" എന്നും, "അച്ഛാ പച്ചക്കറി വാങ്ങണേ" എന്ന മോളുടെ ഓർമപ്പെടുത്തലിനു "ആ" എന്ന നീളൻ മൂളലും...


അല്ലെങ്കിലേ പണിക്കു പോകാൻ മടി ആണ്.. ഇല്ലാത്ത കാശ് കുടിച്ചും കൂടെ തീർത്താൽ... എന്നെങ്കിലും പണിക്കു പോയാലും ഒന്നും വീട്ടിലേക്ക് എത്തില്ല...
നാട്ടിലെ സ്ഥിരം 'കുടി ചങ്ങായിമാരെ' രാഗിണി കരഞ്ഞും, കാലുപിടിച്ചും അത്യാവശ്യം പേടിപ്പിച്ചും, സുഗുണേട്ടനിൽ നിന്ന് അകറ്റി നിർത്തിയിട്ടുണ്ട്...
സുഗുണേട്ടന്റെ ഒരു കടവും താൻ വീട്ടില്ലെന്നും രാഗിണി പീടികക്കാരോട്  നേരത്തേ പറഞ്ഞ് വച്ചിട്ടുണ്ട്... എന്നാലും എന്തെങ്കിലും വാങ്ങാൻ പീടികയിൽ പോയാൽ സുഗുണേട്ടന്റെ സോഡാ ബീഡി കണക്കുകൾ തീർക്കാതെ വഴിയില്ല...


രാത്രി പതിവ് പോലെ നാല് കാലിൽ സുഗുണേട്ടൻ എത്തി.. കയ്യിൽ പച്ചക്കറി സഞ്ചി ഉണ്ടായിരുന്നു.
പുകയാൻ തുടങ്ങിയ കനലിൽ ഒരു കപ്പ്‌  മണ്ണെണ്ണ കൊണ്ട് ഒഴിച്ച പോലെ ആയി രാഗിണിയുടെ മനോനില...
എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ ചെയ്തു... ആ വീടന്നു നേരത്തെ ഉറങ്ങി...


പത്തു പന്ത്രണ്ടു കൊതുകുകൾ ഒരുമിച്ച് കടിച്ച് രാഗിണിയുടെ ഉറക്കം മൂന്നു മണിയോടെ തീർത്തു...

സമസ്ത കൊതുകുകളെയും ബ്രഹ്മ മുഹൂർത്തത്തിനും വളരെ മുൻപുള്ള ആ അസുലഭ വേളയിൽ നിഗ്രഹിക്കാൻ, ആങ്ങള വാങ്ങി കൊടുത്ത കൊതുക് കൊല്ലി ബാറ്റും എടുത്ത് അവൾ എഴുന്നേറ്റു...

കമിഴ്‌ന്ന് കൂർക്കം വലിച്ചുറങ്ങുന്ന സുഗുണേട്ടന് കൊതുകൊരു പ്രശ്നമേ അല്ല...

"ഈ വീട്ടിൽ ഒന്ന് ഒറങ്ങാൻ പോലും പറ്റുന്നില്ലല്ലോ എന്റെ ദൈവേ... ഒരു ആണായി പിറന്നിരുന്നെങ്കിൽ എത്ര നല്ലോണം ഞാനീ വീട് നോക്കിയേനെ...എല്ലാ ദിവസവും പണിക്ക് പോയാൽ തന്നെ നല്ലോണം ജീവിക്കാം... ആണുങ്ങൾക്ക് ആ വിചാരം വേണ്ടേ... ചെല നേരത്ത് ഒരു ബോധവും ഇല്ലാത്ത കളിയാ...."
ഓരോന്ന് പിറുപിറുത്ത് കൊണ്ട് രാഗിണി കൊതുക് വേട്ട ആരംഭിച്ചു...

കട്ടിലിൽ തട്ടി കൊതുകിനെ പറപ്പിച്ച് പിടിക്കുന്നതിനിടയിൽ എപ്പോഴോ സുഗുണേട്ടന്റെ ഉറക്കത്തിനും ഭംഗം നേരിട്ടു....

എന്താ ഇത് എന്നും ചോദിച്ച് മലർന്ന് കിടന്ന സുഗുണേട്ടന്റെ നേർക്ക്‌ രാഗിണി ചാടി ...

"ഈ വീട്ടിൽ സമാധാനത്തോടെ ജീവിക്കാനേ പറ്റുന്നില്ല... തിന്നാനോ, കുടിക്കാനോ ഒന്ന് ഒറങ്ങാൻ പോലും കയ്യാണ്ടായി... ഒന്നും അറിയാണ്ട് കള്ളും കുടിച്ച് നടക്കുന്നോർക്ക് ഇതൊന്നും പറഞ്ഞാ മനസ്സിലാവൂല്ല...  "

രാവിലെ കടിച്ചു പിടിച്ചിരുന്നതെല്ലാം പുറത്ത് ചാടി ...

പരിഭവത്തിൽ തുടങ്ങി, കരച്ചിൽ വഴി, ഉപദേശക്കെട്ട്  തുറക്കാം എന്നതായിരിക്കും രാഗിണിയുടെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കിയ  സുഗുണേട്ടൻ, രാഗിണി സുവിശേഷം തുടങ്ങുന്നതിനു മുൻപ് കുമ്പസാര കെട്ട് തുറന്നു....

"സത്യമായിട്ടും ഇന്ന്  ഞാൻ കുടിക്കണംന്ന്  വിചാരിച്ചതല്ല... അപ്പറത്തെ മാഷ് നിർബന്ധിച്ചപ്പൊ..."

"ഓ അയാളും നിങ്ങളും എപ്പത്തൊട്ടാ ചങ്ങായിമാരായെ?"
"ചങ്ങായി ഒന്നും അല്ല... അയാക്ക് എന്തോ എഴുതാൻ മൂഡ്‌ വേണം പോലും, ഒരു കമ്പനിക്ക്  വിളിച്ചതാ... ഒരു നല്ല കാര്യത്തിനല്ലേന്ന് വിചാരിച്ച് ഞാൻ പോയി... അല്ലെങ്കിലും എനിക്കിപ്പോ വേറെ ചങ്ങായിമാരില്ലല്ലൊ... "

"എന്ത് നല്ല കാര്യം?"

"പിന്നെ കവിത എഴുതുന്നത് നല്ലതല്ലേ..."

"നിങ്ങക്കിഷ്ടാ? "

"എനിക്കോ ... ഞാൻ പേപ്പർ വരെ വയിക്കലില്ല... നിനിക്കല്ലെ ഇതെല്ലും ഇഷ്ടം.. കഴിഞ്ഞാഴ്ച അയാൾടെ കവിത പേപ്പറിൽ വന്നു എന്നും പറഞ്ഞ് നീയല്ലേ ഓടി നടക്കുന്നെ കണ്ടേ... "

"ഓ അപ്പൊ അങ്ങനെ എന്നെ സന്തോഷിപ്പിക്കാൻ ഒരു നല്ല കാര്യത്തിന് കൂട്ടുനിന്നതാണല്ലേ ? എനിക്ക് നിങ്ങള് പണിക്കും പോവ്വാണ്ട്, ഇങ്ങനെ നടക്കുന്ന കാണുമ്പോ...
അതെ... അപ്പുറത്തെ വീട്ടിലിപ്പോ അയാളൊരു കവിത എഴുതി കാണും... പേപ്പറിൽ വരുമാരിക്കും ഇവിടെയോ?
 കമ്പനി കൊടുത്തേന് എന്തെങ്കിലും കിട്ട്വാ നിങ്ങക്ക് ?

നിങ്ങളെ അങ്ങനെ കണ്ട ദേഷ്യത്തിൽ ഞാൻ മോളോടും എന്തെല്ലൊ പറഞ്ഞ്... ഓളിന്നു ചോറ് വരെ തിന്നിട്ടില്ല... വെശന്ന് ഉറങ്ങിയതാ...."

ഇതിപ്പഴൊന്നും തീരില്ല എന്ന് കണ്ട സുഗുണൻ മിണ്ടാതെ തിരിഞ്ഞു കിടന്നു...



പിറ്റേന്ന്  രാവിലേ തന്നെ സുഗുണനെ അന്വേഷിച്ച് കവി എത്തിയിരുന്നു...

രാഗിണി തന്റെ കറുത്ത മുഖത്ത് കുറച്ചു കൂടെ ഇരുട്ട് പരത്തി രണ്ടു പേരെയും നോക്കി...

"എന്ത് പറ്റി രാഗിണീ... രാഗരൂപിണീ.... " കവി ഈണത്തിൽ...

രാഗിണി ഒന്നും മിണ്ടിയില്ല.

സാഹചര്യം അത്ര പന്തിയല്ലെന്ന് തോന്നിയ അധ്യാപക കവി ഒരു അനുരഞ്ജനത്തിന് ശ്രമിച്ചു.
"രാഗിണി സുഗുണന്റെ കുടി നിർത്താൻ ശ്രമിച്ചു വരികയാണെന്നറിയാം... ഇന്നലെ പിന്നെ ഒരു കമ്പനിക്ക്‌ ആരെയും കിട്ടാഞ്ഞപ്പൊ... ഓവർ ആക്കണ്ടന്ന് ഞാനും പറഞ്ഞതാ... പക്ഷെ... ഞാൻ ഉണ്ടാക്കിയ വിഷമത്തിന് ക്ഷമ ചോദിക്കുന്നു... "

"സുഗുണേട്ടന്റെ കുടി നിർത്താൻ പറ്റുംന്ന് എനിക്ക് തോന്നുന്നില്ല... പറ്റുമെങ്കിൽ നിങ്ങള് ഈ കവിതയെഴുത്ത് നിർത്ത്... സുഗുണേട്ടന്റെ കുടി അത്രയും കുറയുമല്ലോ... എന്നിട്ട് ഞാൻ ക്ഷമിക്കാം... "
രാഗിണി വിട്ടില്ല.

അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെങ്കിലും, ഒരു വായനക്കാരി ഇനി എഴുതിയേക്കരുത് എന്ന് പറഞ്ഞതിൽ കവി ആദ്യം ഒന്ന് ചൂളി... പിന്നെ നേരെ വീട്ടിലേക്ക് തിരിഞ്ഞു നടന്നു... പുതിയ കവിതയ്ക്കുള്ള വിഷയം കിട്ടി... ഇന്നലെ വാങ്ങിച്ചു കൊടുത്ത കള്ള് വെറുതെയായില്ല!
                                                  * * *

http://www.gulmoharmagazine.com/gulmoharonline/kadhakal/jeevithavum-kalayum