2013, മേയ് 14, ചൊവ്വാഴ്ച

ശാരദാമ്മയുടെ നെടുവീർപ്പുകൾ

വെള്ളത്തിന്  എന്നത്തെക്കാളും തണുപ്പുണ്ടായിരുന്നു... മകരമഞ്ഞും കൂടെയുണ്ടെന്നാലോചിച്ചപ്പോൾ ചെറുതായി പല്ലുകള്‍ കൂട്ടി ഇടിക്കാന്‍ തുടങ്ങി...

ഈറന്‍ മാറ്റി, ഉദയ സൂര്യനെ ധ്യാനിച്ച് ഭസ്മം വരച്ചപ്പോഴേക്കും പത്രക്കാരൻഓടി എത്തി...

"ഹാപ്പി ന്യൂ ഇയര്‍ ശാരദാമ്മേ ..."

കണ്ണ് തുറന്നപ്പോൾഅവൻ തിരിച്ച് ഓടുന്നതാണ് കണ്ടത്.

എന്നും ഇങ്ങനെ തന്നെ...  മുറ്റത്തേക്ക്  സൈക്കിൾ കൊണ്ട് വരാൻ ബുദ്ധിമുട്ടാണ്.
സൈക്കിൾ റോഡിൽ വച്ച് താഴോട്ടൊരു ഓട്ടമാണ്. പത്രം വീശിയെറിഞ്ഞു തിരിച്ചും...

ഇന്നീ ഓട്ടങ്ങൾക്കിടയിൽ അവനൊരു പുതുവത്സരം ആശംസിക്കാൻ സമയം കിട്ടി..

ഓ.. ഇന്ന് ന്യൂ ഇയര്‍ ആണല്ലേ... "ഹാപ്പി ന്യൂ ഇയര്‍ മോനേ... "

അവൻ കേട്ടോ എന്നറിയില്ല... ശാരദാമ്മ പറഞ്ഞു വന്നപ്പോഴേക്കും അവൻ റോഡിലെത്തിയിരുന്നു...

പത്രം എടുത്ത് വരാന്തയിലേക്ക്‌ കേറി...

"ദാ അമ്മേ ചായ.."
വത്സലയാണ്, പതിവ് 'മധുരമില്ലാച്ചയ'യുമായി...

"ഉം.. എടീ ഇന്ന് ഒന്നാം തീയതിയാ..."

"ആ.. ശരിയാണല്ലോ .. പിള്ളേര് പറയണത് കേട്ട്... ഇന്നലെ രാത്രി വായനശാലേല് പന്ത്രണ്ടു മണി വരെ പരിപാടികള്‍ ഉണ്ടാരുന്നു-ന്ന്". രാവിലെ പാല് കൊണ്ട് വന്ന കൊച്ചു പറഞ്ഞതാണ്‌..."

"അമ്മേ... അപ്പൊ ഇനി പുതിയ കലണ്ടര്‍ ഇടാല്ലോ?" വത്സല ചുരുട്ടി വച്ച പുതിയ കലണ്ടര്‍ തൂക്കി..
"ഈ പഴയ കലണ്ടര്‍ ഞാന്‍ എടുക്കുവാണേ.  പിള്ളേര്‍ക്ക് പുസ്തകം പോതിയാല്ലോ?"

അവൾ അതും എടുത്ത് അടുക്കളയിലെത്തി..

വത്സല പണ്ട് തൊട്ടേ വീട്ടിൽ പണിക്ക് വരുന്നതാണ്... ഇപ്പോൾ അവൾക്കിതിന്റെ ആവശ്യം ഒന്നും ഇല്ലെങ്കിലും എന്നും അതിരാവിലെ വന്ന് അടുക്കളയിൽ സഹായിക്കും...
വീട്ടിലെ ഒരു അംഗത്തെ പോലെയാണ്.

കയ്യിലെ പഞ്ചസാര ഇടാത്ത ചായ നോക്കിയപ്പോഴേക്കും ശാരദാമ്മയ്ക്ക് ഓക്കാനം വന്നു..
"ഹോ.. രാവിലെ ഈ പഞ്ചാര ഇടാത്ത ചായ കുടിക്കുന്നത് ബുദ്ധിമുട്ട് തന്നെ... വേണ്ടാന്ന് വെക്കാനും പറ്റില്ല... പിന്നെ തല പൊളിയും പോലത്തെ വേദന ആയിരിക്കും ദിവസം മുഴുവൻ... "
ആരും കേൾക്കാനോ, കാണാനോ ഇല്ലെന്നറിഞ്ഞിട്ടും, കേട്ടിട്ടും, കണ്ടിട്ടും കാര്യമൊന്നുമില്ലെന്ന് അറിഞ്ഞിട്ടും ശാരദാമ്മ നെടുവീർപ്പോടെ, ബീഭത്സ ഭാവം പകർത്തി...
"നല്ലൊരു ദിവസമായിട്ട് ഇത്തിരി മധുരം ഇട്ടുതാടീ ചായയ്ക്ക് " - എന്ന് പറയാൻ തോന്നി ... പക്ഷേ ഒന്നും മിണ്ടാതെ പത്ര വാർത്തകളിലെ സ്ഥിരം പുതുവല്സരാശംസകളുടെ ഒപ്പം ചായ കുടിച്ചു....

കഴിഞ്ഞ വർഷം നഷ്ടമായതാണീ മധുരം.
കാലിൽവന്ന ഒരു ചെറിയ മുറിവ് ഉണങ്ങാതായപ്പോൾഷുഗർ ആണോന്ന് എല്ലാവര്ക്കും സംശയം തോന്നി . പരിശോധിച്ച് ഉറപ്പിച്ചപ്പോൾതൊട്ട് മധുരമുള്ളതൊന്നും കഴിച്ചിട്ടില്ല... എന്തിനു ചോറ് പോലും ഒരു നേരം ആക്കി..

"അക്ക എണീറ്റില്ലേടീ? " - ശാരദാമ്മ ഇടയ്ക്ക് പത്രത്തിൽനിന്ന് തല പൊക്കി...
"ഇല്ലമ്മേ.. ഭയങ്കര തണുപ്പാണെന്ന് പറഞ്ഞ് വീണ്ടും ചുരുണ്ട് കൂടി കെടപ്പാ... തണുപ്പാണെന്നും പറഞ്ഞ് രണ്ടു കമ്പിളിയാ എടുത്തു പുതച്ചത്... എല്ലാം കൂടെ അലക്കി എന്റെ നടു ഒടിയും.. "
വത്സല അടുക്കളയിൽ നിന്ന് വിളിച്ചുകൂവി...

"എടീ ഞാൻ എടുത്ത തുണി ഒക്കെ ഞാൻ തന്നെ അലക്കി ഇട്ടോളും.. നിന്നോടാരും പറഞ്ഞില്ലല്ലോ അലക്കാനും നടു ഓടിക്കാനും ഒന്നും.."
വത്സല പറഞ്ഞു തീർന്നില്ല, ചുരുണ്ടു കിടന്ന അക്ക സട കുടഞ്ഞെഴുന്നേറ്റു...

ഇവർ തമ്മിൽഎന്നും ഇങ്ങനെ ആണ്. വത്സലയ്ക്ക് അക്കയുടെ ചില വർത്തമാനങ്ങൾഒന്നും പിടിക്കില്ല... തിരിച്ച് അക്കയ്ക്കും...

ഇങ്ങനെ ചെറിയ ചെറിയ തീപ്പൊരികൾഎല്ലാം കൂടെ വലിയ പൊട്ടിത്തെറി എന്നാണാവോ - ശാരദാമ്മ മനസ്സിൽ ഓർത്തു.
 
അല്ലെങ്കിൽ തന്നെ അക്കയുമായി കുറച്ചു നാൾ പിണക്കത്തിലായിരുന്നു.
ഏകദേശം ഒരു വർഷത്തോളം നീണ്ട പിണക്കം...അതൊന്ന് ഒത്തു തീർപ്പായിട്ടേ ഉള്ളു...

ശാരദാമ്മയുടെ വല്യമ്മയുടെ മകളാണ് അക്ക..
വീട് അടുത്തു തന്നെ.. ഒരു പതിനഞ്ചു മിനിറ്റ് നടക്കാനുണ്ടാകും....
കല്യാണം കഴിയുന്നത്‌ വരെ എല്ലാവരും ഒരുമിച്ച് തറവാട്ടിലായിരുന്നു...പിന്നെ വയസ്സായപ്പോൾ, പിള്ളേരെല്ലാം ജോലിക്കാര്യങ്ങൾക്കും മറ്റുമായി വീട് വിട്ടു മാറി നിന്നപ്പോൾ  അവരവരുടെ വീട്ടിൽ ഒറ്റയ്ക്കായ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും കൂട്ടായി..

ആഴ്ചയിൽ രണ്ടു ദിവസം ശാരദാമ്മ അങ്ങോട്ടും, രണ്ടു ദിവസം അക്ക ഇങ്ങോട്ടും വരും. കൂട്ട് കിടക്കാൻ... വെള്ളിയാഴ്ച രണ്ടു വീട്ടിലും പിള്ളേർ വരും.. തിങ്കളാഴ്ച പോകും...

ആയിടയ്ക്കാണ് വടക്കേ പുറത്തെ ഒരു പത്ത് സെന്റ്‌ സ്ഥലം, ഒരത്ത്യാവശ്യത്തിന്, വിൽക്കേണ്ടി വന്നത് മൂത്ത മകൾക്ക്.. അത് പുറത്ത് പോകണ്ടല്ലോ എന്ന് കരുതി അക്കയോട് വാങ്ങാൻ പറഞ്ഞു...

അക്കയ്ക്ക് ആ സ്ഥലം ഇഷ്ടമായിരുന്നു.. പലപ്പോഴും അത് വഴി അമ്പലത്തിലേക്ക് നടക്കുമ്പോൾ പറഞ്ഞിട്ടുണ്ട്..

പക്ഷെ, അക്കയ്ക്ക് ആ സ്ഥലം വേണ്ടാന്ന് പറഞ്ഞു...
അത് അക്കയുടെ തീരുമാനമായിരിക്കില്ല, ഒരുപാടാലോചിച്ച് മക്കൾ എടുത്ത തീരുമാനങ്ങൾ ആയിരിക്കുമെന്നന്നറിയാം എങ്കിലും വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാഞ്ഞത്‌ കൊണ്ടും, സ്ഥലം വേറെ ആർക്കോ പോകും എന്ന സത്യം വല്ലാതെ അസ്വസ്ഥയാക്കിയത് കൊണ്ടും, ഒരു ദിവസംവീട്ടില് വന്ന അക്കയോട് പൊട്ടിത്തെറിച്ചു. അത് മക്കൾ അറിഞ്ഞ് വലിയ പ്രശ്നങ്ങൾ ഉണ്ടായി..
എല്ലാരും കൂടിയപ്പോൾ ആകെ ബഹളമായി..

പിന്നെ അക്ക ഇങ്ങോട്ടും ശാരദാമ്മ അങ്ങോട്ടും പോകാതായി.. രണ്ടു വീട്ടിലും വീണ്ടും ഒറ്റയ്ക്ക് രണ്ടു പേർ...

പക്ഷെ ശാരദാമ്മയുടെ മക്കൾഅമ്മ ഒറ്റയ്ക്കവാതിരിക്കാൻ മറ്റൊരു വഴി കണ്ടു പിടിച്ചു, ..
അനിയത്തിയുടെ മകൻ മുരളി, അക്കരെ സ്കൂളിലാണ് പഠിപ്പിക്കുന്നത്... അവനു പോയി വരാൻഎളുപ്പവും, ശാരദാമ്മയ്ക്കൊരു  കൂട്ടും..

അങ്ങനെ അക്കയ്ക്ക് പകരം മുരളി ആയി ശാരദാമ്മയുടെ കൂട്ട്..
അക്കയെ പോലെ എല്ലാ നേരവും സംസാരിച്ചിരിക്കാൻ മുരളിക്ക് നേരമില്ല...
മുരളി ഒത്തിരി വായിക്കും.. നാട്ടുകാർക്കൊക്കെ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കും...ഒരു കുട്ടി നേതാവും ആണ്...
എന്നാലും സമയം കിട്ടുമ്പോഴൊക്കെ ശാരദാമ്മയോടു കൂടെ ഇരിക്കും...

മുരളിയോടുള്ള സംസാരങ്ങളിൽ കൂടുതലും അക്കയുടെ കൂടെ ഉള്ള ദിവസങ്ങളെ കുറിച്ചായിരുന്നു....
അക്കയെ പോയി കാണാനും സംസാരിക്കാനും അവൻഇടയ്ക്ക് പറയും..
പക്ഷേ അത് ശരിയാവില്ല എന്ന് പറഞ്ഞ് ആ സംസാരം അവിടെ തീരും..
അതാണ്‌ പതിവ്.
പിന്നെ പിന്നെ അക്കയെ കുറിച്ചുള്ള സംസാരം കുറഞ്ഞു...
പതുക്കെ അക്ക ഇല്ല എന്ന കാര്യം തന്നെ മറന്നു.. 

രാവിലെ എന്നും മുരളിയുടെ സ്കൂളിൽപോകാനുള്ള ബഹളമായിരിക്കും.. പിന്നെ ഉച്ചയ്ക്ക് അവൻ വരുമ്പോഴേക്ക്‌ ഊണ് തയ്യാറാക്കാൻ വല്സലയെ  സഹായിക്കും.. ചോറുണ്ട് ചെറുതായി മയങ്ങും. അപ്പോഴേക്കും മുരളി എത്തും.. പിന്നെ ഓരോന്ന് സംസാരിച്ച് ചായകുടിക്കും... വൈകുന്നേരം അവൻ പുറത്തേക്കു പോകും..

അപ്പോൾശാരദാമ്മ കുളിയും, വിളക്ക് വെക്കലും ഒക്കെ കഴിക്കും.
മുരളിയെ ആ സമയത്ത് ഒരിക്കലും വീട്ടിൽ കിട്ടാറില്ല...

വിളക്ക് വയ്ക്കുന്നതിനു മുൻപ് വത്സല പോകും...  നാമജപം കഴിഞ്ഞ് കുറച്ചു TV കാണുമ്പോഴേക്കും അവൻ എത്തും..
പിന്നെ ചോറുണ്ട് കിടക്കുകയായി..

അക്ക കൂടെ ഉണ്ടായിരുന്ന നാളുകളെ കുറിച്ച് കിടക്കുമ്പോൾ എന്നും ഓർക്കും...

ഒരു ദിവസം മുരളി പോയിക്കഴിഞ്ഞ്  അടുത്ത വീട്ടിലെ ജാനകി വന്നു പുല്ലരിയാൻ..
പതിനൊന്നു മണിയായപ്പോൾഇത്തിരി കപ്പ പുഴുങ്ങിയത് കൊടുക്കാം എന്ന് വച്ച് വൽസലയെ പറമ്പിലേക്ക് വിട്ടു അവളെ വിളിപ്പിക്കാൻ... പിന്നെ രണ്ടു പേരും കരഞ്ഞു കൊണ്ട് വരുന്നതാണ് കണ്ടത്..

നോക്കിയപ്പോൾ ജാനകിയുടെ കാലിൽഒരു ചെറിയ മുറിവ്. പാമ്പ് കൊത്തിയതാണ്.. അവൾ പാമ്പിനെ കണ്ടെന്നാ പറഞ്ഞത്.. പക്ഷേ ഏതാണെന്ന് മനസ്സിലായില്ല.. അണലി ആണോന്നു സംശയം ഉണ്ട്...
ഇത് കേട്ടപ്പോൾ തന്നെ ശാരദാമ്മയ്ക്ക് തല കറങ്ങി...

പണിക്കാരെ വിട്ട് മുരളിയെ വിളിപ്പിച്ചു...ആശുപത്രിയിലേക്ക്  കൊണ്ട് പോയി..

അവർ തിരിച്ചു വരുന്നത് വരെ ശാരദാമ്മയും വത്സലയും ഉമ്മറത്ത് തന്നെ ഇരുന്നു..
നാട്ടിലെ ചില പാമ്പ് കടിയേറ്റ കാര്യങ്ങളും, പലതരം പാമ്പുകളെകുറിച്ചും, സന്ധ്യയ്ക്ക്  വിളക്ക് വയ്ക്കാൻ പോകുമ്പോഴൊക്കെ ശാരദാമ്മ സൂക്ഷിക്കണം എന്ന ഓർമ്മപ്പെടുത്തലുകളും ....കൂടെ ജാനകിക്കൊന്നും വരുത്തല്ലേ എന്ന പ്രാർത്ഥനയുമായി.

സന്ധ്യയായപ്പോൾ മുരളി വന്നു... ജാനകിക്ക് കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്..

അന്നത്തെ അവരുടെ സംസാരവും പാമ്പും, ജാനകിയും തന്നെ ആയിരുന്നു.. അന്ന് കിടക്കാൻ പോകുന്നതിനു മുൻപ് ശാരദാമ്മ മുരളിയോടു പറഞ്ഞു..
"നാളെ തന്നെ നമുക്കൊന്ന് മണ്ണാർശാലയിൽ പോണം".
മുരളിക്ക് തിരിച്ച് ഒന്നേ പറയാനുള്ളൂ...
"ചെറിയമ്മ സൂക്ഷിക്കണം... ആ പറമ്പിൽ ഒക്കെ ഒന്ന് ശ്രദ്ധിച്ചു വേണം ".

പിറ്റേന്ന് രാവിലെ അമ്പലത്തിലേക്ക് പുറപ്പെട്ടു..വത്സലയും ഉണ്ട്...

വടക്കേപ്പുറത്തു കൂടെ ഇറങ്ങിയപ്പോൾ 'ആ പത്തു സെന്റു' വാങ്ങിയ മനുഷ്യൻ ആരോടോ പറയുന്നത് കേട്ടു "ചുള് വിലയ്ക്ക് കിട്ടിയപ്പോ എടുത്തതാ, വലിയ ലാഭമായി പോയി " എന്നൊക്കെ..
അയാളവിടെ വീട് വയ്ക്കാനുള്ള പരിപാടികൾ തുടങ്ങിയിരുന്നു..
ഇത് കൂടെ കേട്ടപ്പോൾ അക്കയോടും പിള്ളേരോടും ഉള്ള ദേഷ്യം പല്ല് കടിച്ചമർത്തേണ്ടി വന്നു..

പലപ്പോഴും ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമാണല്ലോ...

മുരളി കണ്ണിറുക്കി ചിരിക്കുക മാത്രം ചെയ്തു...
ആ കച്ചവടം അത്ര നഷ്ടമൊന്നും അല്ലെന്നാണ് അവൻപറയുന്നത്.

തൊഴാൻ വിളിച്ചപ്പോൾ മുരളി വന്നില്ല... അവൻ വീട്ടിൽ നിന്നിറങ്ങിയപ്പോഴേ പറഞ്ഞിരുന്നു കൂട്ട് വരും, പക്ഷെ അമ്പലത്തിനകത്ത് വരില്ലാന്ന്.
അവനോടു വന്നേ പറ്റൂ എന്ന് നിർബന്ധിച്ചപ്പോൾ പറഞ്ഞത് ഇതിലൊന്നും വിശ്വാസം ഇല്ല എന്നായിരുന്നു..
ദൈവം ഇല്ലാന്ന്.. അവൻ യുക്തിവാദിയാണത്രേ...

അവന്റെ കുറേ ആദർശങ്ങൾ...

"അപ്പോൾആരും ഇല്ലാത്തവർക്ക് ആരാണ് തുണ ?"  ശാരദാമ്മ പുരികം ചുളിച്ചു.

"ചെറിയമ്മേ.. ആരും ഇല്ലാത്തവർക്ക്  ആരും ഇല്ല.. ദൈവം ഒന്നും വരില്ല... നമ്മൾ തന്നെ ചെയ്യണം എല്ലാം.. ആരും ഇല്ലാത്തവർ ആണെങ്കിൽ അവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്യണം.. അല്ലാതെ ദൈവം വരും എന്ന്  പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുകയല്ല വേണ്ടത്... അങ്ങനെ ചെയ്‌താൽ അത് നമ്മുടെ കർത്തവ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം ആണ്.."

അമ്പലത്തിന്റെ നടയ്ക്കൽ വച്ചായതുകൊണ്ട്  അതൊരു അധിക പ്രസംഗമായാണ് ആദ്യം തോന്നിയത് ...

പക്ഷേ ഒന്നും പറയാതെ നടയ്ക്കലേക്ക് നടന്നപ്പോൾതോന്നി ശരിയാണെന്ന്...
ആരും ഇല്ലാത്ത ശാരദാമ്മയ്ക്ക് ദൈവം കൂട്ടുണ്ടെന്നു കരുതി വരാതിരിക്കാം മുരളിക്കും, വത്സലയ്ക്കും, ബാക്കി ജോലിക്കാർക്കുമൊക്കെ...

ആരും ഇല്ലാത്തവൾഎന്ന് സ്വയം തോന്നുന്നുണ്ടെങ്കിലും, ഇവരൊന്നും ഇല്ലാതാകുമ്പോഴാണ് അത് സത്യമാകുന്നത്..
പക്ഷെ അതെപ്പോൾ വേണമെങ്കിലും സംഭവിക്കാം...
എല്ലാവരും മറ്റെന്തൊക്കെയോ മാറ്റി വച്ചിട്ടാണ് സഹായിക്കാൻവരുന്നത് ..

അങ്ങനെയൊക്കെ ആലോചിക്കുമ്പോൾ ദൈവം ഉണ്ടല്ലോ എന്ന സമാധാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ആരും ഇല്ലാത്തവർക്ക് ദൈവം തുണ എന്ന ഉറച്ച വിശ്വാസമാണ് തകർന്നത്... ആ  ഒറ്റ വിശ്വാസത്തിലാണ് ഇത് വരെ ജീവിച്ചതും  ഇപ്പോൾ ജീവിക്കുന്നതും..

തൊഴുതു നിന്നപ്പോൾ ഒന്നേ പ്രാർഥിച്ചുള്ളൂ ... അവൻ പറയുന്നതൊന്നും സത്യമാകല്ലേ എന്ന്...
"അടുത്തറിയുന്ന പലരും ഇപ്പോൾ ഒറ്റയ്ക്കാണ്... ഇത് പോലെ ആരെങ്കിലും സഹായിക്കാൻ തന്നെ ഉണ്ടാകുമെന്ന് വരില്ല...
ഈ ഞാൻ അടക്കം... "
ശാരദാമ്മ മനസ്സിൽ പറഞ്ഞു...

പെട്ടെന്നാണ് അക്കയും ഒറ്റയ്ക്കാണെന്ന ഓർമ വന്നത്..
മുരളിയെ പോലെ വേറെ ആരെങ്കിലും അവിടെ ഉണ്ടോ എന്ന്  അറിയില്ല.. ഒരിക്കലും ആലോചിച്ചില്ല... അന്വേഷിച്ചും ഇല്ല...

പിന്നെ നേരെ പോയത് അക്കയുടെ വീട്ടിലേക്കായിരുന്നു...

അവിടെ രാത്രി കൂടെ കിടക്കാൻ അപ്പുറത്തെ ഒരു കുട്ടി വരുമായിരുന്നു....

അന്ന് തന്നെ അക്കയെ കൂട്ടി വീട്ടിലേക്കു വന്നു...

ഒരു നെടുവീർപ്പോടെ ശാരദാമ്മ കണ്ണ് തുറന്നു...

"നീ രാവിലെ പത്രവും മടിയിൽവച്ച് ഉറക്കമല്ലേ? ഞാൻ വായിക്കാമെന്ന് വച്ചു.." പത്രം അക്കയുടെ കയ്യിലായിരുന്നു...

"അക്ക ചെന്ന് കുളിച്ചേ.. ചായ ചൂടാറി പോകും.. എനിക്ക് വയ്യ ഇനിയും ചൂടാക്കാനൊന്നും... " വത്സല വീണ്ടും..

"ആ.. ഇന്ന് ഒന്നാം തീയതിയുമാണ് .."
അക്ക ചൂടാവുന്നതിനു മുൻപേ ശാരദാമ്മ ഇടപെട്ടു..

"ഒരിക്കൽകൂടി അടി കൂടാൻ വയ്യാ അക്കാ..." ശാരദാമ്മ ചിരിച്ചു.. അക്കയും...

8 അഭിപ്രായങ്ങൾ:

  1. നല്ല കഥ
    അക്കയെ കൂട്ടിക്കൊണ്ടുവന്ന ഭാഗം വളരെ ഇഷ്ടമായി
    നല്ല കയ്യടക്കത്തോടെ സിമ്പിളായി കഥ പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  2. നല്ല കഥ, ഇഷ്ടമായി.

    നന്നായെഴുതി... ശാരദാമ്മയും അക്കയും എല്ലാം വരച്ചു വച്ചതു പോലെ മനസ്സില്‍ നില്‍ക്കുന്നു.

    (പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ തോന്നിയതായിരിയ്ക്കുമോ?) :)

    മറുപടിഇല്ലാതാക്കൂ
  3. കഥ കൊള്ളാം ..

    കഥാ പാത്രങ്ങളും പരിചിതരെപ്പോലെ ....

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട്.
    ഒറ്റപ്പെടല്‍.
    മുരളി +2 വെങ്കിലും ആയിട്ടുണ്ട് അല്ലേ.

    മറുപടിഇല്ലാതാക്കൂ
  5. @വിജിലാല്‍, അജിത്‌,ശ്രീ,വേണുഗോപാല്‍, ഫൗസിയ:
    വായിച്ചതിനും, അഭിപ്രായം അറിയിച്ചതിലും നന്ദി...:)

    @ശ്രീ : അവസാന ഭാഗങ്ങൾ ഒരുപാട് മാറ്റി എഴുതി ഒപ്പിച്ചതാണ് ;)

    @ഫൗസിയ : മുരളി സ്കൂളിൽപഠിപ്പിക്കുന്നു എന്ന് പറഞ്ഞിരുന്നു... അപ്പോൾ +2 കഴിഞ്ഞതാണ് :)

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2013, മേയ് 21 2:56 AM

    നന്നായിട്ടുണ്ട് തിരയുടെ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. വളരെ ലളിതം ആയ പദ പ്രയോഗങ്ങളിലൂടെ
    വായനക്കാര് കഥാ പാത്രവുമായി ഇഴുകി ചേരുന്ന
    രചനാ ശൈലി..കൃത്രിമത്വം ഒട്ടുമില്ലാത്ത എഴുത്ത്.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ