2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

ഒന്ന് വേഗം വീടെത്തിയിരുന്നെങ്കില്‍...

സമയം എത്ര ആയി ആവൊ? നാലു മണി ആകാറായി കാണും ... ഈ ടീച്ചര്‍ക്ക്  കുറച്ചൂടെ വേഗം നടന്നൂടെ? ഇപ്പൊ ബെല്ലടിക്കും. അതിനു മുന്നേ ആ പത്താം ക്ലാസ്സില്‍ എത്തണം.
ഇന്ന്  കവിതയുടെ  കൂടെ പോകാന്‍ പറ്റിയാല്‍ മതിയായിരുന്നു..

ടീച്ചര്‍-ന്റെ കയ്യിലെ വാച്ച് കാണുന്നില്ല.. നേരത്തെ പറയുന്നത് കേട്ടതാ നാല് മണിക്ക് പത്തു മിനുട്ട് കൂടെ ഉണ്ടെന്ന്‍. ഇതിപ്പോ സ്റ്റാഫ്‌ റൂമില്‍  നിന്ന് ഇങ്ങോട്ട് നടക്കാന്‍ തുടങ്ങിയിട്ട് തന്നെ പത്തു മിനുട്ട് ആകുന്നു.

ആരും പോകല്ലേ.. ഈ ലൈബ്രറി പുസ്തകം കൂടെ എടുത്തിട്ട് പോകൂ...
ദേശീയഗാനം ഒന്ന് തീരാന്‍ കാത്തു നിന്ന കുട്ടികളോടാ ഈ പറഞ്ഞത്. മിക്കവാറും ആരും അത് കേട്ടത് പോലും ഇല്ല. അവസാനത്തെ "ജയഹേ" തീരുന്നതിനു മുന്നേ ഓടി കുറേപേര്‍.

ആ കവിത എവിടെ? അവളും പോയോ?
ഇല്ല.. ക്ലാസ്സിലെ തിരക്കില്ലാത്ത ചിലരുടെ ഇടയില്‍ അവളുണ്ട്.. ഹോ.. രണ്ടാഴ്ചയായി കാത്തിരിക്കുന്നു. ഇവളെ ഒന്ന് കാണാന്‍.
ഇന്ന് ഇവളുടെ കൂടെ പോകാന്‍ പറ്റിയാല്‍ മതിയായിരുന്നു.

ടീച്ചര്‍ ക്ലാസ്സില്‍ ഉള്ളവരുടെ പേര് വിളിച്ചു പുസ്തകങ്ങള്‍ കൊടുക്കാന്‍ തുടങ്ങി..
ഞാന്‍..
ഞാന്‍ കവിതയുടെ കൂടെ പോയ്ക്കോളം എന്ന് പറയാന്‍ തോന്നി.

"കവിതയ്ക്ക് മാലിയുടെ രാമായണം അല്ലെ വേണംന്നു പറഞ്ഞത് ? "
"അതെ ടീച്ചര്‍.. പക്ഷെ.. ഇന്നെനിക്ക്..."
"എന്ത് പറ്റി? ഇന്ന് കൊണ്ട് പൊയ്ക്കോ.. ഇനി പരീക്ഷയ്ക്ക് മുന്‍പേ ഒരു ലൈബ്രറി പീരീഡ്‌ കിട്ടില്ല. കൊണ്ട് പോയിട്ട്  ഓണം vacation കഴിഞ്ഞു കൊണ്ട് വന്നാല്‍ മതി... കഴിഞ്ഞ രണ്ടാഴ്ചയായി ചോദിക്കുന്നതല്ലേ ഈ പുസ്തകത്തിനായി .."

"അത്.. അതെ.. ഞാന്‍ കൊണ്ട് പോകാം ടീച്ചര്‍.."

ഇവള്‍ക്ക് എന്തെ പറ്റിയത് ? മുഖത്ത് എന്തോ ഒരു വിഷമം പോലെ... ഏതായാലും ഇന്ന് എനിക്ക് പോകാലോ ഇവളുടെ കൂടെ. സന്തോഷായി.. എന്നാലും എന്തോ ഒരു പന്തികേടുണ്ട്...

കവിതയുടെ കൂടെ ആയപ്പോള്‍ ഒരു സമാധാനം ആയിരുന്നു.. വേറെ ആരെയും പോലെ വായിക്കുകയാണെന്ന് പറഞ്ഞു തലയിണ ആക്കിയില്ല...
തുറന്നു വച്ച്‌, താളുകളെ എല്ലാം കാറ്റില്‍ പറക്കാന്‍ വിട്ടിട്ട് എങ്ങോട്ടെങ്കിലും പോകില്ല..
താളുകളുടെ ചുളിഞ്ഞ അറ്റം എല്ലാം നേരെയാക്കി വച്ച്‌ തരും.

അവള്‍ പറയുന്നത് അങ്ങനെ ഒക്കെ പോയാല്‍ മൂധേവി കേറുംന്നാ.  അല്ലെങ്കിലേ ഊഴമിട്ട്‌ പോയി പുറം ചട്ടയും അകവും വേറെ വേറെയാ...


രണ്ടാഴ്ച മുന്‍പേ പാതി വഴി വച്ച്‌ പിരിഞ്ഞപ്പോള്‍ അവള്‍ക്ക് കുറച്ചു കൂടെ സന്തോഷം ഉണ്ടായിരുന്നതായി തോന്നി..
ആ.. അതൊക്കെ എന്തിനു നോക്കണം.. ഒരു പുസ്തകത്തെ എത്ര ഇഷ്ടപ്പെട്ടാലും വായിച്ചു തീരുന്നത് വരെ അല്ലെ ഉള്ളു ആ സൗഹൃദം. പരസ്പരം അറിഞ്ഞാല്‍ പിന്നെ കണ്ടാല്‍ തന്നെ തിരിഞ്ഞു നോക്കില്ല...

പരസ്പരം എല്ലാം അറിഞ്ഞു കഴിഞ്ഞാല്‍ തീരുമോ ബന്ധങ്ങള്‍ ? പക്ഷെ മനുഷ്യരുടെ കാര്യത്തില്‍ ആര്‍ക്കും ആരെയും പൂര്‍ണമായി മനസ്സിലാക്കാന്‍ പറ്റില്ല എന്നാ .. അതായിരിക്കും ബന്ധങ്ങളുടെ നില നില്‍പ്പും...

tution ക്ലാസ്സില്‍ പോയപ്പോഴും, അത് കഴിഞ്ഞു വീട്ടിലേക്ക് നടന്നപ്പോഴും കവിത തനിച്ചായിരുന്നു...
കഴിഞ്ഞ പ്രാവശ്യം കുറേ കൂട്ടുകാരുണ്ടായിരുന്നു കൂടെ.. ഇന്നാരും ഇല്ല..

എല്ലാരും വിളിച്ചതാ.. പിന്നെ വന്നോളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതാണ് ... എന്താണാവോ..

ഒരു വല്യ ഭാരം പോലെയാണ് എന്നെ പിടിച്ചിരിക്കുന്നത്...സങ്കടം വന്നു...

കഴിഞ്ഞ പ്രാവശ്യം എന്ത് സ്നേഹത്തോടെ ആയിരുന്നു കൊണ്ട് നടന്നത്.. രണ്ടാഴ്ച കൊണ്ട് ഒരാള്‍ ഇത്രയ്ക്ക് മാറുമോ..

വെറുതെ ആ ലൈബ്രറിയില്‍ ഇരുന്നാല്‍ മതിയായിരുന്നു... ഒന്നും മിണ്ടില്ലെങ്കിലും പരസ്പരം നോക്കി ചിരിക്കുന്ന പൊടി പിടിച്ച കൂട്ടുകാരുടെ കൂടെ.

എന്തോ പുറം ലോകം കാണാന്‍ തോന്നി... കഴിഞ്ഞ ആഴ്ചത്തെ പരിചയത്തോടെ ഈ കുട്ടിയോടു ഒരു സ്നേഹം തോന്നി.. ഒക്കെ വെറുതെ ആയിരുന്നു എന്ന് തോന്നുന്നു...

അല്ലെങ്കിലും വരേണ്ടാ എന്ന് വച്ചാല്‍ വരാതിരിക്കാനോന്നും പറ്റില്ല.. പക്ഷെ ഇത് ഒരു പാട് ആഗ്രഹിച്ചു അതാ...


സ്കൂള്‍ junction-നിലെ തിരക്ക് കഴിഞ്ഞു പൊട്ടിപൊളിഞ്ഞ റോഡിലൂടെ നടക്കുകയാണ് കവിത.. കയ്യില്‍ വലിയൊരു ഭാരമായി ഞാനും, കുടയും. തോളില്‍ ബാഗും.. മറ്റേ കൈ കൊണ്ട് ബാഗിനെയും പിടിച്ചിട്ടുണ്ട്..

ഏതാണ്ട് ആര് മണി കഴിഞ്ഞു കാണും ... സന്ധ്യ മയങ്ങുന്നു... മഴ മൂടി നില്‍ക്കുന്നുണ്ടെങ്കിലും ആകാശത്തെവിടെയോ അസ്തമയ സൂര്യന്റെ ചുവപ്പ് കാണാം... വീടുകള്‍ അടിച്ചു വൃത്തിയായി ഒരുങ്ങി...

കഴിഞ്ഞ ആഴ്ചയില്‍ ഒരു പാട് ആസ്വദിച്ചിരുന്നു വീട്ടിലേക്കുള്ള ഈ യാത്ര. ഇതിലൂടെ തിരിച്ച് വന്നപ്പോള്‍ ഒരിക്കലും തീരരുതേ ഈ യാത്ര എന്നും ആഗ്രഹിച്ചിരുന്നു..

കവിതയുടെ കയ്യില്‍, നെഞ്ചില്‍ അമര്‍ന്ന്, കൃഷി ഇല്ലെങ്കിലും പാടങ്ങളിലെ സായാഹ്ന കാറ്റില്‍ ...
അമ്പലത്തിലെ ഭക്തിഗാനങ്ങളുടെ  പശ്ചാത്തലത്തില്‍ ... എണ്ണയുടെയും കര്‍പ്പൂരത്തിന്റെയും, ചന്ദനതിരികളുടെയും, എത്ര തേച്ചിട്ടും പോകാതെ നില്‍ക്കുന്ന വിളക്കു കാലുകളിലെ ക്ലാവിന്റെയും കൂടിച്ചേര്‍ന്ന  മണത്തില്‍..
സന്ധ്യാ സമയം ഇന്ത്യാക്കാരെ പോലെ ആണ്.. അധികം കറുത്തിട്ടും അല്ല.. വെളുത്തിട്ടും അല്ല... ഇരുനിറത്തില്‍ കുലീനതയോടെ...

ലൈബ്രറിയിലെ  പൊടിയില്‍ നിന്ന്  പുറത്തിറങ്ങിയിട്ടു കുറെ നാള്‍  ആയിരുന്നു അതായിരിക്കും അന്ന് അത്രയും തോന്നിയത്...
പക്ഷെ ഇന്ന് ..

കവിത ചേര്‍ത്ത് പിടിച്ചിട്ടില്ല.. കുടയോടൊപ്പം പിടിച്ചു കൈ തൂക്കി ഇട്ടിരിക്കുന്നു... മറ്റേ കയ്യിലെ ബാഗിനെ ആണ് ചേര്‍ത്ത് പിടിച്ചിരിക്കുന്നത്..
നടത്തത്തിനു വേഗതയും കുറച്ചു കൂടുതലാണ്..


ആകാശം കൂടുതല്‍ കറുത്തിരിക്കുന്നു, മഴ പെയ്ത് വിറങ്ങലിച്ചിരുന്ന പാടങ്ങള്‍... കാറ്റിനും തണുപ്പ് കൂടുതല്‍..
ഭക്തി ഗാനങ്ങളും, മണവും അത് പോലെ തന്നെ ഉണ്ട്..
പക്ഷെ മഴ പെയ്ത് റോഡില്‍ ഉണ്ടാക്കിയ പായസം പോലത്തെ ചെളി മണവും ഉയരുന്നുണ്ട്...

അമ്പലം റോഡ്‌ കഴിഞ്ഞപ്പോള്‍ കവിത നിന്നു.. എന്തോ വീണല്ലോ.. ചെളി പായസത്തിനരികെ instrument ബോക്സ്‌ വീണു കിടക്കുന്നു.. protractor - ഉം പെന്‍സിലും താഴെ പോയി..

അയ്യോ ഇത് കഴിഞ്ഞ ആഴ്ച പോട്ടിയതാണല്ലോ.. അന്ന് അപ്പുറത്തെ വീട്ടിലെ ഏട്ടന്റെ അടുത്ത് നിന്ന്  വാങ്ങിയ സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു..

ഇപ്പോഴും അങ്ങനെ തന്നെ... കഴിഞ്ഞ ആഴ്ച പുതിയത് വാങ്ങണം എന്ന് പറഞ്ഞു ടീച്ചര്‍ പേടിപ്പിക്കുന്നത് കേട്ടിരുന്നു...  അളവുകള്‍ ശെരിക്കും കിട്ടില്ലത്രെ...

കാലില്‍ എന്നേയും കുടയും വച്ച്  കവിത ഇരുന്നു.. ബാഗും ഉണ്ട് ഞങ്ങടെ മേലെ കാലുകള്‍ക്ക് ഇടയിലായി...
ഇത്തിരി ചെളി പുരണ്ടു എന്നേ ഉള്ളു..
കവിത ബോക്സ്‌ ഉം, protractor ഉം , പെന്‍സിലും എടുത്ത് അടുത്ത ചെളിവെള്ളത്തില്‍ ചെറുതായി കഴുകി..

ആ തണുത്ത സായാഹ്ന കാറ്റില്‍ ഒരു തുള്ളി ചൂട് വെള്ളം എന്റെ മേലെ വീണു.. ഇതെന്താ മഴ തുടങ്ങുമോ ?
മേലോട്ട് നോക്കിയപ്പോഴാണ് കവിത കരയുകയാണ്..
ഇവള്‍ക്കെന്താ ഭ്രാന്തുണ്ടോ? ഒരു ബോക്സ്‌ വീണതിനെന്താ ഇത്ര കരയാന്‍ മാത്രം ?

പാവാടയില്‍ ചെളിവെള്ളം തുടച്ച് ബോക്സ്‌ വയ്ക്കുമ്പോള്‍ ഞാന്‍ വീഴാന്‍ പോയി.. പക്ഷെ അപ്പോഴേക്കും അവള്‍ പിടിച്ചു .. ഹോ.. സമാധാനമായി എന്നോട് ദേഷ്യം ഒന്നും ഇല്ല. അത് മതി..

വീണ്ടും നടക്കുകയാണ്...

കണ്ണ് ചുവന്നു കലങ്ങിയിട്ടുണ്ട്..

ഇപ്പോള്‍ ബോക്സ്‌ ഉം കൂടെ ഉണ്ട് മുകളില്‍ ..

ഇതെന്താ ഓരോന്നായി കയ്യില്‍ പിടിച്ചിരിക്കുന്നെ ? എല്ലാം കൂടെ ബാഗില്‍ ഇടാരുന്നില്ലേ ?

കാവിനടുത്തുള്ള വളവു തിരിഞ്ഞപ്പോള്‍ ചോറ് പാത്രവും താഴേക്ക്‌ .. അയ്യോ.. എന്താ ഇത് ?
കവിത വീണ്ടും ഇരുന്നു...ഭാഗ്യത്തിനു ചെളി ഇല്ലായിരുന്നു... കണ്ണുകള്‍ വീണ്ടും നിറയുന്നു...

അപ്പോഴാണ് ബാഗ് കീറിയിരിക്കുന്നത് കാണുന്നത്...
ഇത്രയും കീറിയ ബാഗും കൊണ്ടാണോ ? അയ്യോ.. വീടെത്താന്‍ ഇനിയും കുറച്ചൂടെ ഉണ്ട്.. ഇന്ന് ഞാനും കൂടെ ഉള്ളത് കൊണ്ട്  അവള്‍ക്കു കയ്യില്‍ പിടിക്കാന്‍ പറ്റാത്ത അത്ര ഭാരം ..

" എന്താ മോളെ പറ്റിയെ? "  ആ വഴി വന്ന രാജീവേട്ടന്‍ ചോദിച്ചു ..
"ഹേയ്.. ഒന്നുമില്ല "

നോക്കിയപ്പോള്‍ ബാഗിന്റെ ഒരു വശം മൊത്തം കീറിയിട്ടുണ്ട്.. മുകളില്‍ പിന്നുകള്‍ വച്ചാണ് ഒപ്പിച്ചിരിക്കുന്നത്..
അപ്പുറത്തെ വശവും കുറച്ചു കീറിയിട്ടുണ്ട്.. ഓരോ വിടവിലൂടെയും പുസ്തകങ്ങളുടെ അരികുകള്‍ തള്ളി നില്‍ക്കുന്നുണ്ട് പുറത്തേക്ക്.
എവിടെ എങ്കിലും ഒന്നിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒന്ന് ഒതുക്കാമായിരുന്നു..

അടുത്ത് ബസ്‌ സ്റ്റോപ്പ്‌ ഉണ്ട്.. പക്ഷെ അതില്‍ നിറയെ ആള്‍ക്കാരാ. ബസ്‌ കേറാന്‍ നില്‍ക്കുന്നവര്‍ അല്ല... നാട്ടിലെ ഒരു ജോലിയും ഇല്ലാത്ത ഏട്ടന്മാര്‍ സമയം കളയാന്‍..
അവിടെ എങ്ങനെ കേറും ?

 ചോറുപാത്രവും, ബാഗും കുടയും, എന്നെയും കയ്യിലാക്കി അവള്‍ എഴുന്നേറ്റു..

പൊട്ടിയ protractor - നു പകരം വേറെ ഒരെണ്ണം മാത്രമായി കിട്ടില്ല. ബോക്സ്‌ മുഴുവനായി തന്നെ വാങ്ങണം..
പുതിയ ബാഗ്‌ വേണം എന്നോ, ബോക്സ്‌ വേണം എന്നോ വീട്ടില്‍  പറയണ്ടത് ? കവിത ആലോചിക്കുകയായിരുന്നിരിക്കണം...
രണ്ടും കൂടെ ഏതായാലും നടക്കില്ല...


എന്നാലും എന്റെ മനസ്സില്‍ ഒരേ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് വേഗം വീടെത്തിയിരുന്നെങ്കില്‍ ...


2012, ജൂലൈ 29, ഞായറാഴ്‌ച

വീണ്ടും ഒരു പ്രണയം കൂടി...

നല്ല കാര്‍മേഘമുണ്ട് .. സന്ധ്യ ആയതു പോലെ ഇരുണ്ടു...
ഡെസ്കില്‍ തല വച്ച് നോക്കിയാല്‍ ചാര നിറമുള്ള ആകാശം കാണാം..
ഭൂമിയും ആകാശവും കാമുകി കാമുകന്മാര്‍ ആണെന്ന് തോന്നും... എപ്പൊഴും കണ്ണോടു കണ്ണും നോക്കി ഇരിക്കും(?), അല്ല കിടക്കും..
പരസ്പരം ചിരിക്കും, കരയും, ഇടയ്ക്ക്  അടികൂടി മുഖം വീര്‍പ്പിചിരിക്കും, ദൂരെ ചക്രവാളങ്ങളില്‍ എവിടെയൊക്കെയോ വച്ച് അവര്‍ ആരും കാണാതെ കണ്ടു മുട്ടും...

മഴ തുടങ്ങി.. സൈഡിലെ ജനാലയില്‍ നിന്ന് ചാറല്‍ മുഖത്തേക്ക് അടിച്ചു... ഭൂമിക്കുള്ള പ്രണയ സന്ദേശം...

"വേണെങ്കില്‍ ബെഞ്ച്‌ ഇങ്ങോട്ടേക്കു നീക്കി ഇട്ടോളൂ കേട്ടോ.."
തീരെ സഹൃദയ അല്ലാത്ത ടീച്ചറും അത് കേട്ട് ബെഞ്ച്‌ മാറ്റി ടീച്ചര്‍-ന്റെ വായിലേക്ക് ഇരിക്കാന്‍ കുറച്ചു പഠിപ്പിസ്റ്റുകളും ...

ഈ ടീച്ചര്‍ വന്‍ സംഭവം ആണു...
വല്ല ചങ്ങന്പുഴ കവിതയോ, ബാല്യകാല സഖിയോ ആണ് ഇന്നത്തെ വിഷയമെങ്കില്‍ ടീച്ചര്‍ ഈ മഴയെ ഇപ്പോള്‍ പുകഴ്ത്തിയേനെ...
പക്ഷെ ഇന്ന് ഒരു താത്വചിന്തകയാണ് ടീച്ചര്‍..  ഇന്നത്തെ വിഷയം അങ്ങനത്തെ എന്തോ ആണെന്ന് പറയുന്നത് കേട്ടു..

പാഠങ്ങള്‍ മാറുമ്പോള്‍ ടീച്ചറും ആളാകെ മാറും.. അങ്ങനെ ഓരോ വര്‍ഷവും ഒരു പോലെ മാറി മാറി ഒരു പാട് വേഷങ്ങളിലൂടെ ...
നമ്മുടെ ഋതുഭേദങ്ങള്‍ പോലെ... കൊള്ളാം ആ ഉപമ നന്നായിട്ടുണ്ട്. എനിക്ക് എന്നെ തന്നെ അഭിനന്ദിക്കാന്‍ തോന്നി...

"നല്ല മഴ അല്ലെ? നിന്റെ വീട്ടിലെ കിണറില്‍ ഇനി എത്ര പട വെള്ളം കൂടെ കേരാനുണ്ട്  നിറയാന്‍?"

അടുത്തിരിക്കുന്ന കുട്ടി ഇത് ചോദിച്ചപ്പോള്‍ ഉള്ളില്‍ ചിരിച്ചു.. അപ്പൊ എല്ലാരും മഴയിലാ... ആരും ക്ലാസ്സില്‍ ഇല്ല... എന്നാല്‍ പിന്നെ ബെഞ്ച്‌ മാറ്റാന്‍ പറഞ്ഞപ്പോള്‍ എന്തിനാ ഇവരൊക്കെ സമ്മതിച്ചത്...
ആ ചാറല്‍ മഴ ആസ്വദിച്ചു വരികയാരുന്നു..
ഇപ്പോള്‍ ആകാശം കാണാന്‍ പറ്റുന്നില്ല... നനഞ്ഞു നില്‍ക്കുന്ന ഭൂമി മാത്രം...

പറഞ്ഞത് പോലെ വീടിലെ കിണറും രണ്ടു പട കൂടെ നിറയാനുണ്ട് .... അതും കൂടെ നിറഞ്ഞിട്ടു  വേണം കൈ വച്ച് വെള്ളം കോരാന്‍...

ഉച്ചയ്ക്ക് , ചോറുണ്ട് വരാന്തയില്‍ നിന്നപ്പോള്‍ പുറകില്‍ നിന്നൊരു വിളി...
"ഞാന്‍ കാണാന്‍ ഇരിക്കയാരുന്നു... ഒരു സഹായം വേണം... "
സ്കൂളിലെ ആസ്ഥാന കവി ആണു...
എന്താണാവോ? ആളെ അറിയാം.. വന്‍ പുലി ആണെന്നാ കേട്ടിട്ടുള്ളത്.. ആദ്യായിട്ടാ സംസാരിക്കുന്നത്..

"ഒരു ചിത്രം വരച്ചു തരണം... "
ഞെട്ടി പോയി.. പടച്ചോനെ.. ഞാന്‍ അത്ര വല്യ സംഭവം ആയോ? ഇങ്ങോട്ട് വന്നു ചിത്രം വരയ്ക്കാന്‍ എല്ലാം പറയാന്‍... വിശ്വസിക്കാന്‍ പറ്റുന്നില്ല...
എന്നാലും ചോദിച്ചു...

"എന്തിന്റെ ചിത്രമാ?"

"അത് സിമ്പിള്‍ .. ഒരു കണ്ണിന്റെ .. ഒറ്റ കണ്ണ്... അത് ചിരിക്കണം... അതായത് ചിരിക്കുന്ന ഒരു കണ്ണ് ... "
"നല്ല ഭംഗി ഉള്ളത് തന്നെ ആയിക്കോട്ടെ.. ഭംഗി വേണെങ്കില്‍ compromise  ചെയ്യാം.. പക്ഷെ കണ്ണ് ചിരിക്കണം .. നല്ല തെളിഞ്ഞു ചിരിക്കണം..."

കവിയല്ലേ.. ഏതെങ്കിലും കവിതയ്ക്ക് വേണ്ടി ആകും. വരച്ചു കൊടുത്തേക്കാം... അല്ലെങ്കിലും പുള്ളി പറഞ്ഞാല്‍ പറ്റില്ലാന്നു പറയാന്‍ പറ്റില്ലല്ലോ..

"ഓഹോ.. അങ്ങനെയോ... ഞാന്‍ നോക്കാം... "
"സമയം പോലെ മതി... പക്ഷെ പെട്ടെന്ന് കിട്ടുമെങ്കില്‍ അത്രേം നല്ലത്... "

എന്നാല്‍ പിന്നെ വേഗം വേണംന്നു പറഞ്ഞാല്‍ പോരെ.. എന്തിനാ ഈ സമയം പോലെ മതിന്നുള്ള ചുമ്മാ പറച്ചില്‍? formality ആവും..

"ആ പിന്നേ... കണ്ണാടി നോക്കി വരച്ചാല്‍ മതി... കേട്ടോ.."

അതിനെന്തു പറയണംന്നു ആലോചിക്കുന്നതിനും മുന്‍പേ കവി മഴയത്ത് മറഞ്ഞു...

വൈകുന്നേരം വീട്ടിലേക്കു നടക്കുമ്പോള്‍ ഭൂമിയും എന്റെ മനസ്സും ഒരു പോലെ മഴയില്‍ കുതിര്‍ന്നിരുന്നു...
കുതിര്‍ന്ന മനസ്സില്‍ ചിരിക്കുന്ന കവിയുടെ കണ്ണുകളും..

നേരെ ചെന്നത് കിണറ്റിന്‍ കരയിലേക്ക്... കിണറ്റില്‍ വെള്ളം അധികം കൂടിയോന്നുമില്ല... ഇനിയും രണ്ടു പട പൊങ്ങണം.. വെള്ളത്തിന്‌ നല്ല നീല നിറം വച്ചിട്ടുണ്ടെന്ന് തോന്നി...

കിണറ്റിന്‍ കരയില്‍ നിന്നപ്പോഴും വരയ്ക്കാന്‍ ഇരുന്നപ്പോഴും ഓര്‍ത്തു കമിതാക്കളെ കുറിച്ച്... ഭൂമിയുടെയും ആകാശത്തിനിന്റെയും പ്രണയത്തിനിടയിലൂടെ പ്രണയിക്കുന്ന മനുഷ്യരെ കുറിച്ചും...

എത്ര കണ്ണുകള്‍ വരച്ചിട്ടും ശരിയാകാത്തത് പോലെ.. നിറഞ്ഞ ചിരി ഒന്നിലും വരുന്നില്ല..
അല്ലെങ്കിലും ഒരു കണ്ണ് കൊണ്ട് നിറഞ്ഞു ചിരിക്കാന്‍ പ്രയാസമായി തോന്നി...

സാധാരണ കണ്ണ്  ചിരിപ്പിക്കുന്നത്.. ചെറുതാക്കി വരച്ച്  സൈഡില്‍ ചുളിവുകള്‍ ഇട്ടാണ്..
ഒറ്റ കണ്ണാകുമ്പോള്‍ അത് ശരിയാവുന്നില്ല ... ചുളിവുകള്‍ ചേരാത്തത് പോലെ... വരയ്ക്കാന്‍ അറിയില്ല എന്നും പറയാം ഈ അവസ്ഥയെ ....
കരയുന്ന കണ്ണായിരുന്നെങ്കില്‍ എളുപ്പം ആയിരുന്നു..

അല്ലെങ്കിലും ഈ കണ്ണ് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്ന് പറയാതെ എങ്ങനെയാ?
ആരുടെ കണ്ണ് ആണെന്നെങ്കിലും അറിയണ്ടേ... കണ്ണാടിയില്‍ നോക്കി വരയ്ക്കാന്‍ പറഞ്ഞ സ്ഥിതിക്ക് ഒരു പെണ്കുട്ടിയുടെതാകും..
കണ്ണിലെ ഭാവം? പ്രണയം ആകുമോ?
ഹേയ് അതാവില്ല...
അതൊന്നും പറഞ്ഞില്ലല്ലോ...

പറ്റുന്നത് പോലെ വരച്ചു നിര്‍ത്തി...
പക്ഷെ ഒരു തൃപ്തി വന്നില്ല...

ഭൂമിയും ആകാശവും ഉറങ്ങിയിരുന്നു.... അവരുടെ കണ്ണുകളിലെ പ്രണയം കെട്ടടങ്ങിയത് പോലെ തോന്നി... രാത്രി അല്ലെങ്കിലും എനിക്കിഷ്ടമല്ല..
എന്നും വേഗം നാളെ ആകണേ എന്ന് പ്രാര്‍ത്ഥിക്കും സന്ധ്യ ആയാല്‍.. ഇരുട്ടിനെ പണ്ട് തൊട്ടേ പേടിയാണ്...

homework  ഒക്കെ തീര്‍ത്തു പഠിച്ചെന്നു വരുത്തി വീണ്ടും പടം വരയ്ക്കാന്‍ ഇരുന്നു..
"ഇന്നെന്താ tv  കാണുന്നില്ലേ? " അമ്മയ്ക്ക് ആശ്ചര്യം ..
"ഇല്ല .. നാളെത്തേക്ക്  ഒരു ചിത്രം വരച്ചു കൊടുക്കണം... സ്കൂളിലെ ഒരു എട്ടന് ..."
"ഹും... "
ഏട്ടന്മാരുടെ കാര്യം പറഞ്ഞാല്‍ എപ്പളും ഉള്ളതാ ഈ ഇരുത്തി മൂളല്‍..


പിറ്റേന്ന് രാവിലെ നേരെ ചെന്നു കവിയുടെ അടുത്തേക്ക്...
"അതേയ് , എനിക്ക് വരയ്ക്കാന്‍ പറ്റണില്ല... ഇതാണ് ഞാന്‍ വരച്ചതില്‍ ഭേദപ്പെട്ട രണ്ടെണ്ണം.. ഇത് ഉദ്ദേശിച്ചത്ര ശരിയായി കാണില്ല എന്നറിയാം..."
"ഹും.." കവിയും ഇരുത്തി മൂളി..
എന്തിനാണെന്ന് പറയുകയാണെങ്കില്‍ വരയ്ക്കാന്‍ എളുപ്പമായിരുന്നു..
ആ കവിത കാണിച്ചു തരുമെങ്കില്‍ അപ്പൊ കുറച്ചൂടെ ഐഡിയ കിട്ടുമല്ലോ...ഞാന്‍ ഒന്നൂടെ വരച്ചു നോക്കാം...
"അതിനു കവിത റെഡി അല്ല... മനസ്സില്‍ ചെറിയ ഐഡിയ ഉണ്ട്... ഇന്ന് രാത്രി എഴുതണം എന്ന് വിചാരിക്കുന്നു... കണ്ണിന്റെ പടം കൂടെ കിട്ടിയാലേ അത് നടക്കൂ..."
കൊള്ളാം .... പടം കിട്ടിയാലേ കവിതയുള്ളൂ  .. കവിത കിട്ടിയാലേ പടം ഉള്ളു...

"ഹും .. എന്നാല്‍ ഞാന്‍ ഒന്നും കൂടെ നോക്കാം.."

"കണ്ണാടി  നോക്കി വരച്ചാല്‍ മതി കേട്ടോ.. "
തുടങ്ങി വീണ്ടും കണ്ണാടി..

"കണ്ണിലെ ഭാവം എന്താരിക്കണം ?"


"അത്...
രണ്ടു വരി ഞാന്‍ ചൊല്ലാം... അപ്പോള്‍ എന്ത് തോന്നുന്നോ അത്.. ആ ഭാവം മതി... ചിരിക്കരുത്... ഞാന്‍ പാടുന്നത് കേട്ടാല്‍ ചിരി വരും എന്നാലും ... "

കവി തൊണ്ട ശരിയാക്കി തുടങ്ങി...

 "ഇനി എന്ന് കാണും സഖീ നിന്‍ ചിരിയില്‍ കുളിരാന്‍ ?
  ഇനി എന്ന് കാണും ഞാന്‍ എന്നെ നിന്നഴാങ്ങളില്‍..."

"എന്ത് തോന്നുന്നു? "
"വിരഹം? അതാണോ? "
"മണ്ണാങ്കട്ട ... ഇത് കണ്ണിനെ കുറിച്ചാ... പ്രണയിനിയുടെ കണ്ണിനെ ആണ്  കവി സഖിയാക്കിയത്..."
"ഓഹോ .. അപ്പൊ..."
"അപ്പൊ ഒന്നും ഇല്ല... ആ കണ്ണില്‍ പ്രണയം മതി ഭാവം...അത്രേ ഉള്ളു... മനസ്സിലായോ? "


തകര്‍ത്തു പെയ്യുന്ന മഴയത്ത് ഇറങ്ങി ഓടാന്‍ തോന്നി... കണ്ണാടി നോക്കി വരച്ചാല്‍ മതിന്നും പറഞ്ഞ് ഇന്നലെ പോയപ്പോഴേ  എന്തോ ഒരിത് തോന്നിയതാ...

അന്നത്തെ ക്ലാസ്സില്‍ ആകാശവും ഉണ്ടായിരുന്നില്ല, ഭൂമിയും ഉണ്ടായിരുന്നില്ല... മനസ്സെവിടെയോ ആയിരുന്നു...
നിറഞ്ഞ മനസ്സോടെ എവിടെക്കെന്നില്ലാതെ ആലോചിച്ചിരുന്നപ്പോള്‍ അന്ന് പെയ്യുന്ന മഴയില്‍ മഴയില്‍ ഇന്ന്  കിണര്‍ നിറയും എന്നുറപ്പായിരുന്നു...
 
അല്ലെങ്കിലും ആകാശവും ഭൂമിയും അവര്‍ക്കിടയിലുള്ള എല്ലാരുടെയും മനസ്സില്‍ മഴയായ് പെയ്തും, മഞ്ഞായി ഉരുകിയും, വെയിലായ് ചിരിച്ചും ഇത്തിരി പ്രണയം വിടര്‍ത്തും.. എല്ലാരും സ്വന്തം പ്രണയത്തില്‍ ആയിരുക്കുമ്പോള്‍ അവരുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടില്ലല്ലോ..  പിന്നെ മഴയും വെയിലും നോക്കി സ്വന്തം പ്രണയം ഓര്‍ത്തു പാടിക്കോളും.. ആരും ഇവരെ കാണില്ല..