2010, ഡിസംബർ 21, ചൊവ്വാഴ്ച

ഉത്രാട കാഴ്ച


"അതേയ് ... ഇതുപയോഗിച്ച് പെട്ടെന്ന് ഇട്ലി, ദോശ ഉണ്ടാക്കാം .... " വളരെ പതിഞ്ഞ ശബ്ദം.

നല്ല തിരക്കുള്ള തിരുവനന്തപുരം statue junction -ലെ ഒരു കട, സന്ധ്യ ആയി, ഉത്രാട പാച്ചില്‍ തിമിര്‍ക്കുന്നു, ഓണം ആയതിനാല്‍ എല്ലായിടവും ഭയങ്കര തിരക്ക്  ...

"ഒരു പാലും കൂടെ വാങ്ങിച്ചു നമുക്ക് ഇപ്പൊ തന്നെ പോവാം" - എന്നും പറഞ്ഞു ചിറ്റ അടുത്തുള്ള ഒരു കടയിലേക്ക് കേറി. കടയില്‍ നല്ല തിരക്ക്. ഞാന്‍ പുറത്തു നിന്നു...

പെട്ടെന്ന് അടുത്ത് നിന്ന്‍ വീണ്ടും ചോദ്യം. വളരെ പതുക്കെ.
"ഇട്ലി, ദോശ ഉണ്ടാക്കാം ....  ഒരു കവര്‍ മാവ് എടുക്കുമോ ?"
അടുത്ത് നില്‍ക്കുന്നയാള്‍ - കണ്ടാല്‍ ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്തനാണെന്ന് തോന്നും.

വേഷം പാന്റും ഷര്‍ട്ടും, മെലിഞ്ഞിട്ടാണ് എങ്കിലും നല്ല ആരോഗ്യം ഉള്ള പ്രകൃതം... മുഖത്തൊരു കണ്ണാടി  അല്പം ഗൗരവമുള്ള നോട്ടം...കയില്‍ ഒരു ചെറിയ ബാഗും ഈ മാവിന്റെ കവറും മാത്രം...

എനിക്കാദ്യം എന്താ ഇത് എന്ന് മനസ്സിലായില്ല ... അന്ന് നഗര സംസ്കാരം പഠിച്ചു വരുന്നതെ ഉള്ളു...
ഞാന്‍ ഇത് വരെ മാവ് പാക്കറ്റില്‍ കണ്ടിട്ടില്ല... കിട്ടും എന്നു  അറിഞ്ഞിട്ടും ഇല്ല ..
സാധാരണ അമ്മ അരിയും ഉഴുന്നും വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ച്ചെടുക്കുന്നതെ പരിചയം ഉള്ളു... പക്ഷെ സംഭവം  ഇന്‍സ്റ്റന്റ് മിക്സ്‌ ആണെന്ന് പിന്നെ മനസ്സിലായി.

പക്ഷെ ഇങ്ങനൊരാള്‍ - ഇത് വില്‍ക്കാനായിരിക്കുമോ ?
ചോദ്യം എന്നോട് തന്നെ ആണോന്നു, ഇരു വശത്തേക്കും നോക്കി ഞാന്‍ ഒന്ന് ഉറപ്പിച്ചു ...
"മോളെ ഇത് നല്ല മാവാ... ഒരു കവര്‍ എടുക്കുമോ ?" വളരെ പതുക്കെ ആരും കേള്‍ക്കാതെ വീണ്ടും അയാള്‍ പറഞ്ഞു.

ഇനി വല്ല തട്ടിപ്പും ആയിരിക്കുമോ ? സന്ധ്യ കഴിഞ്ഞാല്‍ ഈ നാട് ഞാന്‍ കണ്ടിടത്തോളം അത്ര പന്തിയല്ല. വേണ്ട എന്ന് പറഞ്ഞ് ഞാന്‍ കുറച്ചു മാറി നിന്നു.

ഒരു ഭാവഭേദവും ഇല്ലാതെ അയാള്‍ വീണ്ടും പറഞ്ഞു . "Please ഒരു കവര്‍ ?"
എന്തോ മനസ്സില്‍ ഒരു ഇടിവെട്ടിയത് പോലെ - പരിചയമുള്ള പലരുടെയും മുഖം ഓര്മ വന്നു. അച്ഛന്‍, അമ്മാവന്‍, വല്യച്ചന്‍  അങ്ങനെ പല  ഗൃഹനാഥന്‍മാരുടെയും മുഖങ്ങള്‍...
കണ്ടാല്‍ ഏതോ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ വീട്ടിലേക്കു സാധനവും വാങ്ങി ഓഫീസ്  കഴിഞ്ഞു പൊവുകയാണെന്നേ തോന്നു...

എനിക്കെന്തോ പോലെ തോന്നി, പാവം മനുഷ്യന്‍... ഇത് വിറ്റു കിട്ടിയിട്ട് അയാള്‍ക്ക്  വീടിലേക്ക്‌ എന്തൊക്കെയോ വാങ്ങനുണ്ടാകും, ഒരു പക്ഷെ ഒരു പാട് വയറുകള്‍ വീട്ടില്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നുണ്ടാകുമോ ? അറിയില്ല ..

ദൈവമേ ഇത് വിറ്റു കിട്ടിയാല്‍ എന്ത് കിട്ടും ? അല്ലെങ്കിലും ഒരു കവര്‍ ?

എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍  കുറച്ചു നേരം ആലോചിച്ചു നിന്നു...

"ഇതിനെത്രയാ?" - ഞാന്‍ അറിയാതെ ചോദിച്ചു പോയി...
 ഭാവ ഭേദമില്ലാതിരുന്ന കണ്ണുകള്‍ ചെറുതായി വികസിച്ചത് ആ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു 36
രൂപ.

പക്ഷെ ഇതും വാങ്ങിച്ചു അങ്ങോട്ട്‌ ചെന്നാല്‍..
അവളുടെ ഒരു മനസ്സലിവ്  എന്നോ,എടീ ഇതൊക്കെ സ്ഥിരം തട്ടിപ്പ് പാര്‍ട്ടികള്‍ അല്ലെ ?എന്നോ ഒക്കെ പറഞ്ഞ് വഴക്ക് കേള്‍ക്കുമോ എന്നൊരു പേടി. 
പക്ഷെ ഇതിപ്പോ എന്താ ചെയ്യാ  ?
ഞാന്‍ എന്റെ പേഴ്സ്  എടുത്തു പോയി...

ആകെ അതില്‍ 10ന്റെ 2 നോട്ട് - ഉം പിന്നെ കുറച്ചു ചില്ലറ പൈസയും...
36 രൂപ ഇല്ല... അപ്പൊ പിന്നെ - "വേണ്ട ..." ഞാന്‍ പറഞ്ഞൊഴിഞ്ഞു മാറി നിന്നു

വീണ്ടും ആ നിര്‍വികാരത കണ്ണുകളില്‍ കയറി...
പതിഞ്ഞ സ്വരത്തില്‍ ഒരിക്കല്‍ കൂടി "ഒരെണ്ണം എടുത്തു കൂടെ ?" - ആ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പ്, അല്ലെങ്കില്‍ ഞാന്‍ തിരിച്ച്  എന്തെങ്കിലും പറയുന്നതിന് മുമ്പ് അയാള്‍ അതേ നിര്‍വികാരതയോടെ അടുത്ത ആളെ തേടി പോയി...

2010, ഡിസംബർ 11, ശനിയാഴ്‌ച

ഭഗവതീടെ കോപം


അന്ന് മനസ്സാകെ പാറി പറന്നു നടക്കുക ആയിരുന്നു... സന്തോഷിക്കാന്‍ രണ്ടു കാര്യങ്ങള്‍....

ഒന്ന് : ഞങ്ങളുടെ കാവില്‍ ഉത്സവം തുടങ്ങുന്ന ദിവസം... അത് കൊണ്ട് സ്കൂള്‍ നേരത്തെ വിടും.... ഉച്ചയ്ക്ക് 2 പീരീഡ്‌ മാത്രമേ കാണു...

രണ്ട് : എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആണ് ചെരിപ്പിടാതെ റോഡിലൂടെ ഒന്ന് നടക്കണംന്നു ...

അന്നുച്ചയ്ക്ക്‌ ചോറുണ്ട് തിരിച്ചു പോരുമ്പോള്‍, അമ്മയുടെ കണ്ണ് വെട്ടിച്ച്, ചെരിപ്പിടാതെ ഒറ്റ ഓട്ടം വച്ചു....

സാധാരണ അമ്മയുടെയും അനിയന്റെയും കൂടെ ആണ് പോകാറ്,  പിന്നെ വഴിക്ക് നിന്ന് എന്റെ ക്ലാസ്സിലെ രണ്ട് കുട്ടികളും കൂടും. പക്ഷെ അന്ന് ആരെയും കാത്തു നിന്നില്ല. അവരെന്റെ നഗ്ന‍ പാദം കണ്ടാല്‍... പ്രത്യേകിച്ചും അമ്മ ചെരിപ്പിടാതെ വരാന്‍ സമ്മതിക്കില്ല...

റോഡിലെ ചെളിയും, വെള്ളവും എന്റെ കാലുകളെ പുണര്‍ന്നു....ഞാന്‍ നിര്‍വൃതി അടഞ്ഞു...

സ്കൂള്‍ എത്താറായപ്പോള്‍ ഒരു ചെളി കുണ്ടില്‍ന്നു കാല് കഴുകി ക്ലാസ്സിലേക്കോടി കേറി....
കാവില്‍ നിന്ന്നു ചെണ്ട കൊട്ട് നന്നായി കേള്‍ക്കാം... ഹോ ഈ രണ്ട് period കൂടെ കഴിഞ്ഞാല്‍ വീണ്ടും ചെളിയിലൂടെ ഓടി, അമ്മ കാണാതെ വീട്ടില്‍ കേറി കുളിച്ചു കാവിലേക്കും ഓടണം...

"ഹരി... നിങ്ങടെ കാവിലെ ദെവീന്റെ പെരെന്ത്ന്നാ  ?? " എന്റെ ചെരിപ്പില്ലായ്മ കാണാതിരിക്കാന്‍ ഞാന്‍ തത്രപ്പെട്ടു ഒന്നിരിക്കുന്നതിനിടയിലാണ് ഈ ചോദ്യം  bench - നിടയിലനെങ്കില്‍ കാല് കാണില്ലല്ലോ ....  

പക്ഷെ ആ നാട്ടുകാരിയായ അവള്‍ക്കു ആ കാവിലെ ദേവീടെ പേരറിയില്ല എന്നത് വെറുതെ ആണെന്ന് എനിക്ക് അറിയാം...

ഞങ്ങളുടെ ക്ലാസ്സില്‍ ഉള്ള കുട്ടികളെ പ്രധാനമായും രണ്ട് തരത്തില്‍ തിരിക്കാം.
കുന്നിന്റെ മോളില്‍ (മുകളില്‍) ഉള്ളവരെന്നും, കുന്നിന്റെ തായേ(താഴെ) ഉള്ളവരെന്നും.
കുന്നിന്റെ മോളില്‍ ഉള്ളവരുടെ കൂട്ടത്തില്‍ ആണ് ഞാന്‍ …

സ്കൂള്‍ കുന്നിനു മുകളില്‍ ആണ്, കുന്നിന്റെ ഇറക്കത്തില്‍ ....
സത്യത്തില്‍ സ്കൂള്‍ ആണ് നമ്മുടെ border...

മുകളിലുള്ളവര്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീടിലേക്ക്‌ പോവും, കുന്നു കേറാന്‍ ഇത്തിരി പണി ആയതു കൊണ്ട് താഴത്തെ പൈതങ്ങള്‍ ഉച്ചയ്ക്ക് ചോറ് കൊണ്ട് വരും...

ഇതൊക്കെ ആണ് ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍...

മുകളിലും താഴെയും രണ്ട് ദേവീ ക്ഷേത്രങ്ങള്‍ ഉണ്ട്... രണ്ടും പുതിയ ഭഗവതി ക്ഷേത്രങ്ങള്‍...
മുകളില്‍ പണ്ടാരത്തും കണ്ടി പുതിയ ഭഗവതി ക്ഷേത്രവും, താഴെ കളത്തില്‍ കാവ്‌ പുതിയ ഭഗവതിക്ഷേത്രവും.

നാട്ടുകാര്‍ക്ക് രണ്ടും ഒരു പോലെ പ്രധാനമായവ, രണ്ടിടത്തും മുകളിലുള്ളവരും, താഴെ ഉള്ളവരും പോവും. ഒരേ പ്രതിഷ്ഠ..

പക്ഷെ നമ്മുടെ ക്ലാസ്സില്‍ മാത്രം ആ വിവേചനവും, അതിന്റെ പേരിലുള്ള ചില പ്രശ്നങ്ങളും നില നിന്ന് പോവുന്നു...
പേരു വച്ചുള്ള കളിയാക്കല്‍ - പണ്ടാരം എന്നത് സാധാരണ ആയി നമ്മള്‍ ഇത്തിരി മോശം അര്‍ത്ഥത്തിലാണ് ഉപഗയോഗിക്കാറ്...ആ പേരിലുള്ള കളിയാക്കല്‍  കുന്നിന്റെ മുകളിലുള്ളവര്‍ അനുഭവിക്കുന്നു.

തിരിച്ചു കളിയാക്കാന്‍ തക്കതായ ഒന്നും കാണാഞ്ഞതു കൊണ്ടല്ല...  ദൈവത്തിന്റെ കാര്യമായത് കൊണ്ട്  ഒരു ഭയം...

സത്യം പറയാമല്ലോ പണ്ടാരത്തും കണ്ടി എന്ന് പറയുമ്പോള്‍ എന്തോ ഒരു പന്തികേട്‌ എനിക്ക് പലപ്പോഴും  അന്ന് തോന്നാറുണ്ടായിരുന്നു..
പക്ഷെ അത് വച്ചു അവര് കളിയാക്കുന്നത് എനിക്കും അത്ര പിടിച്ചില്ല...പേരിട്ടത് നമ്മള്‍ ഒന്നും അല്ലല്ലോ ?
അങ്ങനെ ചെറിയ ഒരു ശീത സമരം ഇതിന്റെ പേരില്‍ അവിടെ ഉണ്ട് .

ആ ഒരു അവസ്ഥയില്‍ എന്നോട് ദേവിയുടെ പേരു ചോദിച്ചതിന്റെ പുറകിലുള്ള മനോവികാരം ഞാന്‍ ശെരിക്കും ഊഹിച്ചു....
ഞാന്‍ ഒന്നും മിണ്ടിയില്ല
"എന്തോളി ദെവീന്റെ പേരു പറയാന്‍ ഇത്ര മടി ?"
അടുത്ത ചോദ്യം
അതിനും ഞാന്‍ ഒന്നും മിണ്ടിയില്ല
ക്ലാസ്സിലെ കുന്നിന്റെ മോളിലുള്ള ഒരുത്തനെയും , ഒരുത്തിയും കാണാനും ഇല്ല ... ഓടിയത് കൊണ്ട് ഞാന്‍ മാത്രമാണ് നേരത്തെ എത്തിയത്...
എല്ലാരുടെയും മുന്നില്‍ വച്ചു ആ പദം - "പണ്ടാരം"  ഉപയോഗിക്കാന്‍ അന്ന് എന്റെ ദുരഭിമാനം അനുവദിച്ചില്ല …

ഞാന്‍ ഒരു വലിയ നുണ അങ്ങ് കാച്ചി.... അവര്‍ക്ക് മനസ്സിലായാലും സാരമില്ല...

"അതെ എനിക്ക് ഓര്മ കിട്ടുന്നില്ല. ദേവിന്റെ  പേരു ..."
പച്ചക്കള്ളം എന്ന് എല്ലാര്ക്കും അറിയാം എന്ന് പറയണ്ടല്ലോ ....

പിന്നെ എന്നെ അവര്‍ എതിരെട്ടത്‌  ഒരു നൂറു ഉപദേശങ്ങള്‍ വച്ചായിരുന്നു ...
ദേവിയുടെ പേരറിയില്ല എന്ന് പറഞ്ഞത് വല്യ ദോഷം ആണ്.
എന്ത് പേരായാലും എങ്ങനെയാ നിനിക്ക് അറീല്ലെന്നു പറയാന്‍ തോന്നിയെ ??
നിന്നെയും അന്നയും ഈ നാടിനെയും കാക്കുന്ന ഭഗവതിയാ ...കോപിക്കും നീ നോക്കിക്കോ...

പണ്ട് അന്റ വീട്ടിന്റടുത്ത്ണ്ടായ ഒരു ഏട്ടന്‍ ഇങ്ങനെ - പേരറിയൂല്ലാന്ന് പറഞ്ഞിറ്റ്  ഓറെ ഒരു പാമ്പ് കടിച് ... അറിയോ ??

ഉപദേശങ്ങളും, താക്കീതുകളും with example.....

ഓടി വന്നതിന്റെയോ ഈ ശകാരത്തിന്റെയോ  എന്നറിയില്ല ... ഞാന്‍ നന്നായി വിയര്‍ത്തു....

കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കൂട്ടാതെ വന്ന പരിഭവവുമായി എന്റെ കൂട്ടുകാര്‍ എത്തി... പരിഭവം ഈ വിവേചനത്തിന്റെ കഥ കേട്ടപ്പോള്‍ അവര്‍ മാറ്റി വച്ചു....
ബെല്ലടിച്ചപ്പോള്‍ ഇതിനു പകരം ചൊദിക്കാമെന്നേറ്റു ചിലര്‍ സമാധാനിപ്പിച്ചു സീറ്റുകളില്‍ പോയിരുന്നു...

സംസ്കൃതം ആണ് വിഷയം.... എനിക്ക് ഒരു ലവലേശം ഇഷ്ടമില്ലാത്ത സാധനം... എന്ന് വച്ചാല്‍ ഒറ്റ ക്ലാസ്സില്‍ പോലും നേരെ ശ്രദ്ധിക്കാറില്ല.... പിന്നെ പരീക്ഷയ്ക്ക്  ഓരോന്നിന്റെയും ഹിന്ദി കലര്‍ത്തിയ അസംസ്കൃതം എഴുതി (പെട്ടെന്ന് കണ്ടാല്‍ ടീച്ചര്‍ക്ക്‌ പോലും മനസ്സിലാവില്ല  - എഴുത്ത് ഒരു പോലെ ആണല്ലോ... ലിപി ;) ) അഡ്ജസ്റ്റ് ചെയ്യും...

അങ്ങനെ അന്നും എന്നത്തേയും പോലെ ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരുന്നു, മനസ്സ് നിറയെ ഭഗവതീടെ കോപം ആരുന്നു ...അത് കൊണ്ട് അന്ന് ക്ലാസ്സിനിടയ്ക്കു  “extra curricular activities” - ല്‍ ഒന്നും പോയില്ല...

അന്ന് പഠിപ്പിച്ച പാഠത്തിലെ ഗുരു നിന്ദയ്ക്ക്  പ്രായശ്ചിത്തമായി ഉമിതീയില്‍ നീറി മരിക്കാന്‍ വിധിക്കപ്പെട്ട ഒരു മഹാന്...  ഗുരു നിന്ദ മഹാ പപമെന്നൊക്കെ ടീച്ചര്‍ പറയുന്നത് ഒരു പാട് കാര്യങ്ങള്‍ ഓര്‍ക്കുന്നതിനിടയില്‍ എപ്പോഴോ കേട്ടു...

നീറുന്ന എന്റെ മനസ്സ് വീണ്ടും ഒന്ന്  പിടഞ്ഞു.... ചെയ്യുന്ന തെറ്റിന് ന്യായീകരണങ്ങള്‍ തേടി ഞാന്‍ വിഷമിച്ചു...
ശെരിയാണ്‌ ഞാന്‍ മാത്രമല്ല ആ ക്ലാസ്സില്‍ ശ്രദ്ധിക്കാത്തത്... എന്റെ അടുത്തിരിക്കുന്ന അശ്വതി... അവള്‍ ഇപ്പൊ ഞാന്‍ കേട്ട കാര്യം പോലും കേള്‍ക്കുന്നില്ല... പക്ഷെ അതിനിടയില്‍ എന്നോട് വര്‍ത്തമാനം പറഞ്ഞു കൊണ്ട്  അവള്‍ക്കു കിട്ടിയ imposition എഴുതുകയാണ്.... അതവള്‍ക്ക്‌ ഒരു ന്യായമായി വേണമെങ്കില്‍ പറയാം.. വീട്ടില്‍ നിന്ന് എന്ത് കൊണ്ട്  ചെയ്തില്ലെന്നും ഇന്നലെ എന്ത് കൊണ്ട് പഠിച്ചില്ലെന്നും ചോദിച്ചാല്‍ അതിനുള്ള ഉത്തരവും അവളുടെ കയ്യിലുണ്ടെന്ന് എനിക്കറിയാം... പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല ...

ഇപ്പൊ ഞാന്‍ ഈ കാണിക്കുന്ന, ഇത് വരെ ഞാന്‍ കാണിച്ച ഗുരു നിന്ദ സത്യത്തില്‍ ന്യായീകരണം ഒന്നും ഇല്ലാത്ത നിന്ദ മാത്രമാണ്... എനിക്ക് മനസ്സില്ലാ മനസ്സോടെ അത് അംഗീകരിച്ചു മുഖം താഴ്ത്തി ഇരിക്കേണ്ടി വന്നു.

Desk - നിടയിലൂടെ എന്റെ കാല്‍ ഞാന്‍ കണ്ടു... കാല്‍ കഴുകിയ ചെളി വെള്ളം ഉങ്ങങ്ങി വൃത്തികേടായിരിക്കുന്നു.. ഇതെങ്ങാനും ആരെങ്കിലും കണ്ടാല്‍ എന്നെ പറ്റി എന്ത് കരുതും? വെറുതെ അല്ല
ചെരിപ്പിടാതെ വരാന്‍ അമ്മ സമ്മതിക്കാത്തത്...

മാതാ പിതാ ഗുരു ദൈവം എന്ന ടീച്ചര്‍ന്റെ  സമര്‍ത്ഥനയില്‍ എന്റെ ഒരു തെറ്റും കൂടെ ഞാന്‍ അംഗീകരിച്ചു...  അമ്മ കാണാതെ ആണ് ചെരിപ്പിടാതോടിയത്...

എല്ലാം കൂടെ ഇന്നോരുമിച്ചു എന്നിലേക്ക്‌ വന്നോ ? ദൈവമേ...
ഗുരു നിന്ദ, അമ്മയെ പറ്റിച്ച് കാണിച്ച കള്ളത്തരം, ദേവീടെ പേര്‍ അറിയില്ലാന്നു  പറഞ്ഞത് ... എല്ലാത്തിനും കൂടെ ഒരുമിച്ചാണോ അതോ വേറെ വേറെയാണോ കൊപിക്കുന്നത്.... ??

തിരിച്ചുള്ള, ഒറ്റയ്ക്കുള്ള ഓട്ടത്തിനിടെ, എന്റെ കാലുകള്‍ വേദന അറിഞ്ഞു...
ചെളിക്കും മണ്ണിനും കൂടെ റോഡില്‍ ഒരു പാട് കല്ലുകള്‍ ഉണ്ടായിരുന്നു എന്നും....
അത് കാവിലേക്കു ചെരിപ്പിട്ടു തന്നെ പോവാം എന്ന തീരുമാനതിലെക്കെന്നെ എത്തിച്ചു ...

എല്ലാത്തിനും പ്രായശ്ചിത്തം അത്യാവശ്യം.. ഞാന്‍ ഓര്‍ത്തു...
സ്വയം ഞാന്‍ എന്റെ കയ്യില്‍ നുള്ളി, ചോര പൊടിയുന്നത് വരെ... വേദന ബാധ്യതയോടെ ഞാന്‍ അനുഭവിച്ചു...

കുളിച്ചപ്പോള്‍ ആ മുറിവുകള്‍ വീണ്ടും നീറി... അതിനിടയില്‍ എന്റെ കൂട്ടുകാര്‍ വന്നതും വേഗം കുളിചിറങ്ങാന്‍ അമ്മ പറയുന്നതും ഞാന്‍ അറിഞ്ഞു...

എന്റെ കയ്യില്‍ 6 മുറിവുകള്‍... ചെയ്ത മൂന്നു മഹാപരധങ്ങള്‍ക്ക് 2 എണ്ണം വീതം...അത്യാവശ്യം ആഴത്തില്‍...

"അവര് നടന്നു ... നീ വേഗം റെഡി ആയി പോയെ... സന്ധ്യ ആയി..." അമ്മ ഓര്‍മ്മിപ്പിച്ചു...
അമ്മ തേച്ചു വച്ച ഉടുപ്പിടാതെ എനിക്കേറ്റവും ഇഷ്ടമില്ലാത്തതും, നീളന്‍ കയ്യും ഉള്ള ഉടുപ്പ് ഞാന്‍ തിരഞ്ഞു പിടിച്ചെടുത്തു... അതാകുമ്പോള്‍ എന്റെ കയ്യിലെ പ്രായശ്ചിത്തം ആരും കാണില്ല...

കൂട്ടുകാരുടെ ഒപ്പം എത്താന്‍ എളുപ്പ വഴി സ്വീകരിച്ചു ഞാന്‍ ഓടി...അപ്പൊ ഓര്‍ത്തു .. ഇന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ ഓടിയ ദിവസം ആണ്...

മനസ്സില്‍ന്റെ ഭാരം ചെറുതായി കുറഞ്ഞ പോലെ തോന്നി...
ഠപ്പ്...... തൊട്ടു പുറകില്‍ ഒരു വല്ലാത്ത ശബ്ദം...

എന്തന്നറിയാന്‍ തിരിഞ്ഞതെ ഉള്ളു .... എന്റെ തൊട്ടു പുറകെ ഒരു മരത്തില്‍ന്നു കറുത്ത നിറത്തില്‍ ഒരു പാമ്പ് താഴെ വീണു പിടഞ്ഞ്, ഇഴഞ്ഞ് ആ വഴി ക്രോസ് ചെയ്തു...ഒരടി പുറകെ ആയിരുന്നു ഞാന്‍ എങ്കില്‍ ....  ദൈവമേ ഓര്‍ക്കാനും കൂടെ വയ്യാ..

പേടിച്ചു പറവശയായ എനിക്ക് ഒരക്ഷരം മിണ്ടാനോ, ഒരടി അനങ്ങാനോ പറ്റിയില്ല. പോകുന്ന വഴിക്ക് പത്തി ഉയര്‍ത്തി എന്നെ ഒന്ന് തിരിഞ്ഞു നോക്കി അത് …

ഭഗവതിടെ കോപം, എന്റെ തെറ്റിനുള്ള താക്കീതു ആയിരിക്കും എന്ന് ഞാന്‍ ഓര്‍ത്തു... പക്ഷെ എന്റെ ഏതു
തെറ്റിനുള്ളതാകും ഇത് ?? ബാക്കി ഇനി എന്തൊക്കെയാണോ ആവൊ?? കണ്ണും അടച്ചു ഞാന്‍ വീണ്ടും ഓടി...